പറവൂർ: കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും കൊല്ലുകയും ജയിലിലാക്കുകയും ചെയ്യുന്ന ക്രൂരന്മാരുടെ പാർട്ടിയാണ് കേരളത്തിലെ സി.പി.എം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബി.ജെ.പി നിരവധി സ്ഥലങ്ങളിൽ രണ്ടാംസ്ഥാനത്ത് എത്തുമെന്നും മിടുക്കരായ സ്ഥാനാർഥികളുണ്ടെന്നുമാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞത്. ഇപ്പോൾ രാജ്യത്തുതന്നെ കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ പോകുകയാണെന്നാണ് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ. ബാലൻ പറഞ്ഞിരിക്കുന്നതെന്ന് വിഡി സതശൻ ചൂണ്ടിക്കാട്ടി.
ബംഗാളിൽ നാലും അഞ്ചും സ്ഥാനത്താണ് സി.പി.എം സ്ഥാനാർഥികൾ. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ പാർട്ടിയാണ് കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ നടക്കുന്നത്. കേരളത്തിൽ സി.പി.എമ്മിന്റെ കാലനായി പിണറായി വിജയൻ മാറും. തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്ക് പിണറായി പോയി. ഇടതല്ല, ബൂർഷ്വാ പാർട്ടിയായി സി.പി.എം മാറി. ബി.ജെ.പിയുടെ മറ്റൊരു ഫാഷിസ്റ്റ് പതിപ്പായി സി.പി.എം മാറി. അവരുടെ അംഗീകാരം നിലനിർത്തേണ്ടത് കോൺഗ്രസിന്റെ പണിയല്ലെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസ് പരാജയപ്പെട്ടാൽ പിന്നെ ആര് ജയിക്കുമെന്നാണ് ബാലൻ പറയുന്നതെന്നും സതീശൻ ആരാഞ്ഞു. പത്തോ പതിനെട്ടോ സീറ്റിൽ മാത്രം മത്സരിക്കുന്ന സി.പി.എം അല്ലല്ലോ ജയിക്കുന്നത്. ബി.ജെ.പി ജയിക്കുമെന്നാണ് സി.പി.എം നേതാവ് പറയുന്നത്. സി.പി.എം മത്സരിക്കുന്നത് പാർട്ടിയുടെ അംഗീകാരവും ചിഹ്നവും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് എ.കെ. ബാലൻ പറയുന്നത്. കേരളത്തിൽ മാത്രം അവശേഷിക്കുന്ന സി.പി.എം വംശനാശം നേരിടുകയാണ്. ഇവർ മത്സരിക്കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താനല്ല. അംഗീകാരവും കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാൻ സി.പി.എം മത്സരിക്കുമ്പോൾ, വർഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കി അധികാരത്തിലേറാനാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്ന് അണികളെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് സി.പി.എം നേതാക്കൾ അധഃപതിച്ചെന്നും സതീശൻ വിമർശിച്ചു.
Discussion about this post