ഗുവാഹട്ടി: നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് അസമിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു. ലഖിംപൂരിൽ നിന്നുള്ള എംഎൽഎയായ ഭരത് ചന്ദ്രൻ നരഹ് ആണ് രാജി വച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി.
ലഖിംപൂർ ലോക്‌സഭാ സീറ്റിലേക്ക് കോൺഗ്രസ് നേതാവ് ഉദയ് ശങ്കർ ഹസാരികയെ സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. സീറ്റിലേക്ക് തന്റെ ഭാര്യയായ റാണി നരഹിനെ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിക്കൊണ്ടായിരുന്നു പാർട്ടിയുടെ തീരുമാനം. ഇതോടെയായിരുന്നു പാർട്ടി വിടാൻ അദ്ദേഹം തീരുമാനിച്ചത്.
രാവിലെയായിരുന്നു ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കോൺഗ്രസ് മീഡിയാ സെല്ലിന്റെ ചെയർമാൻ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഈ പദവിയും അദ്ദേഹം രാജിവച്ചിരുന്നു. അസമിലെ ലഖിംപൂരിൽ നിന്നും മൂന്ന് തവണ എംപിയായ വനിതാ നേതാവാണ് ഭരത് ചന്ദ്രന്റെ ഭാര്യ റാണി നരഹ്.
Discussion about this post