ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലത്തിലിടിച്ച ചരക്ക് കപ്പലിന്റെ മാനേജിംഗ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണ് ‘ഡാലി’ എന്ന ചരക്ക് കപ്പലിന്റെ മാനേജിംഗ് കമ്പനി. കപ്പിലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിനടുത്തേക്ക് നീങ്ങുകയാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ കപ്പലിൽ നിന്നും മൂ ഹാർബർ കൺട്രോൾ റൂമിലേക്ക് അപായ സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസും കോസ്റ്റ് ഗാർഡും രംഗത്തിറങ്ങി. തുടർന്ന് പാലം തകരുന്നതിന് തൊട്ടു മുൻപ് തന്നെ പാലത്തിലേക്കുള്ള ഗാതാഗതം തടയാൻ സാധിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. പാലത്തിൽ നിന്നുള്ള ആളുകളെയും പോലീസും കോസ്റ്റ് ഗാർഡും ചേർന്ന് ഒഴിപ്പിച്ചിരുന്നു. അർദ്ധരാത്രിയായതിനാൽ തന്നെ വലിയ ഗതാഗതക്കുരുക്കും പാലത്തിൽ ഉണ്ടായിരുന്നില്ല.
നദിയിൽ വീണ രണ്ട് പേരെ മുങ്ങൽ വിദഗ്ധർ രക്ഷിച്ചു. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. പാലത്തിൽ കുഴികളടക്കുന്ന ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ആറ് പേരും. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും കണ്ടെത്താത്തതിനെ തുടർന്ന് ഇവരെ മരിച്ചതായി കണക്കാക്കിയാണ് അന്വേഷണം അവസാനിപ്പിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ പാലം തകർന്നത്. ഡാലി എന്നു പേരുള്ള ഒരു കണ്ടെയ്നർ കപ്പൽ പാലത്തിൽ ഇടിക്കുകയും അപ്പോൾ പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒന്നിലധികം വാഹനങ്ങൾ നദിയിലേക്ക് വീഴുകയുമായിരിന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തകർച്ചയെക്കുറിച്ചും തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നതിനെക്കുറിച്ചും യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മേരിലാൻഡ് ഗവർണർ വെസ് മൂർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.











