ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് വീണ്ടും തടയിട്ട് ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ തന്ത്രപ്രധാന ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അരുണാചലിൽ ചൈന അവകാശവാദം ഉന്നയിക്കുന്നത് അംഗീകരിച്ച് തരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുണാചൽ പ്രദേശിന്റെ സ്ഥാനം സംബന്ധിച്ചകാര്യത്തിൽ ഇന്ത്യയുടെ നിലപാട് വളരെ കൃത്യമാണ്. ഇത് പല ആവർത്തി പറഞ്ഞതുമാണ്. എന്നാൽ ചൈന അരുണാചൽ തങ്ങളുടേതാണെന്ന വാദം ആവർത്തിക്കുന്നു. എന്നാൽ ഇത് ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റവും വരുത്താൻ പോകുന്നില്ല. അരുണാചൽ എല്ലായ്‌പ്പോഴും ഇന്ത്യയുടെ പ്രധാനഭാഗമായി തന്നെ തുടരുമെന്നും രൺധീർ ജയ്‌സ്വാൾ വിശദമാക്കി.
വിവിധ വികസന പദ്ധതികളുടെയും സേല ടണലിന്റെയും ഉദ്ഘാടനത്തിനായി അടുത്തിടെ പ്രധാനമന്ത്രി അരുണാചൽ പ്രദേശിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി ചൈന രംഗത്ത് എത്തുകയും സംസ്ഥാനത്തെ ഇന്ത്യയുടെ ഇടപെടൽ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതികരിക്കുകയുമായിരുന്നു. ഇതിനാണ് മറുപടിയുമായി വിദേശകാര്യമന്ത്രാലയം ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ഇന്ത്യ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന അരുണാചൽ പ്രദേശിൽ നിലവിൽ നടക്കുന്ന ഇടപെടലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ആയിരുന്നു ചൈന പറഞ്ഞത്.










