പത്തനംതിട്ട: പട്ടാഴിമുക്ക് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവച്ച് ദൃക്‌സാക്ഷി. അപകടത്തിന് മുൻപ് ഇരുവരും തമ്മിൽ മൽപ്പിടിത്തമുണ്ടായി എന്ന സൂചന നൽകുന്ന വിവരങ്ങളാണ് ദൃക്‌സാക്ഷി ശങ്കർ പങ്കുവച്ചിരിക്കുന്നത്. വാഹനം ഹാഷിം മനപ്പൂർവ്വം ലോറിയിൽ ഇടിച്ച് അപകടം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ഇത് നൽകുന്ന സൂചന.
അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ശങ്കർ പറഞ്ഞു. ആലയിൽപ്പടിയിൽ നിൽക്കുമ്പോഴാണ് തനിക്ക് മുൻപിലൂടെ കാർ കടന്ന് പോയത്. ഓട്ടത്തിനിടയിൽ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന തോന്നലുണ്ടായിരുന്നു. കാലുകൾ ഡോറിന് പുറത്തേക്ക് ഇട്ട നിലയിൽ കണ്ടിരുന്നുവെന്നുംവെന്നും അദ്ദേഹം പറഞ്ഞു. ഇത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
നേരത്തെ ലോറി ഡ്രൈവറിൽ നിന്നും അനുജയുടെ സഹപ്രവർത്തകരിൽ നിന്നും പോലീസ് മൊഴിശേഖരിച്ചിരുന്നു. ഇവരുടെ മൊഴിയും സംഭവത്തിന്റെ ദുരൂഹത വ്യക്തമാക്കുന്നതാണ്. ലോറിയിൽ അമിത വേഗതയിൽ കൊണ്ട് വന്ന് കാർ ഇടിപ്പിയ്ക്കുകയായിരുന്നുവെന്നാണ് ലോറി തൊഴിലാളികൾ നൽകിയ മൊഴി.
വിനോദയാത്ര കഴിഞ്ഞ സഹപ്രവർത്തകർക്കൊപ്പം ബസിൽ മടങ്ങുകയായിരുന്നു അനുജ. അസാധാരണത്വം തോന്നുംവിധം അനുജയെ ഹാഷിം ബസ് തടഞ്ഞ് നിർത്തിയാണ് അപകടത്തിന് മുൻപ് കാറിൽ കയറ്റിക്കൊണ്ട് പോയതെന്ന് സഹപ്രവർത്തകരും പറയുന്നു. അനുജയെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയതായി സഹപ്രവർത്തകരിൽ ഒരാൾ പിതാവിനെ വിളിച്ച് പറയുകയും ചെ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പിതാവ് അനുജയെ അന്വേഷിച്ച് ഇറങ്ങി. ഇതിന് പിന്നാലെയാണ് പിതാവിനെ പോലീസ് അപകട വിവരം വിളിച്ച് അറിയിച്ചത്.
Discussion about this post