കോട്ടയം: കുറവിലങ്ങാട് ബസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍. മോനിപ്പള്ളി സ്വദേശികളായ ജസ്സൻ സെബാസ്റ്റ്യൻ, മിഥുൻ മാത്യു എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുവരും ചേര്‍ന്ന് മോനിപ്പള്ളി പെട്രോൾ പമ്പിൽ വച്ച് ബസ് ജീവനക്കാരനായ യുവാവിനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ ബസ് ട്രിപ്പ് അവസാനിപ്പിച്ച് രാത്രിയിൽ മോനിപ്പള്ളി പെട്രോൾ പമ്പിൽ എത്തിയ സമയം ബസ്സിൽ ഉണ്ടായിരുന്ന ഇവർ യാത്ര തുടരണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ബസ്സിലെ കണ്ടക്ടർ എതിര്‍ത്തതോടെ ഇവർ ഇരുവരും ചേർന്ന് കണ്ടക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ സമയം പമ്പിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബസ്സിലെ കണ്ടക്ടറായ തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയായ യുവാവ് ഇതിനെ ചോദ്യം ചെയ്തതോടെ ജസ്സനും, മിഥുനും ചേർന്ന് ഇയാളെയും മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.
തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്ന് കളഞ്ഞു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. മിഥുൻ മാത്യുവിന് കുറുവലങ്ങാട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.












