പത്തനംതിട്ട: കാർ അപകടത്തില്‍ അദ്ധ്യാപികയും യുവാവും മരിച്ച സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്ന് വാഹന വകുപ്പിന്റെ കണ്ടെത്തൽ. അമിതവേഗത്തിലെത്തിയ കാർ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഓടിച്ച ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ മുന്നിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എൻഫോഴ്സ്മെന്‍റ് ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് ഇന്ന് കൈമാറും. ഹാഷിമും അനുജയും സഞ്ചരിച്ച കാറിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കാറിന്റെ ബ്രേക്ക് സംവിധാനം കാര്യക്ഷമമായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്നും, ദിശ തെറ്റിയാണ് കണ്ടെയ്‌നർ ലോറിയിൽ ഇടിച്ചത് എന്നും നേരത്തെ ഡ്രൈവർ മൊഴി നൽകിയിരുന്നു. കാറിനുള്ളിൽ ഇരുവരും തമ്മിൽ തർക്കവും മൽപ്പിടിത്തവും ഉണ്ടായിരുന്നുവെന്ന സൂചനയും ദൃക്‌സാക്ഷികൾ നൽകുന്നുണ്ട്.
ഇരുവരുടെയും ആന്തരാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം അടുത്ത ദിവസങ്ങളിൽ പുറത്തുവരും. ഇതിനിടെ ഹാഷിമിന്റെ ഫോണിൽ ഫോറൻസിക് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹാഷിം അവസാനമായി വിളിച്ചത് അനുജയയെ ആണ്. ഇവരുടെ വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Discussion about this post