ലഖ്‌നൗ : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിൽ. മീററ്റിൽ നടന്ന സമ്മേളനത്തിൽ പതിനായിരക്കണക്കിന് ആളുകൾ ആയിരുന്നു മോദിയെ കാണാനായി തടിച്ചു കൂടിയിരുന്നത്. ഭാരത് മാതാ കി ജയ് വിളിച്ചു കൊണ്ട് പ്രസംഗം ആരംഭിച്ച നരേന്ദ്രമോദിയെ വലിയ ആരവങ്ങളോടെയാണ് മീററ്റിലെ ജനങ്ങൾ വരവേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമുള്ള ജയ് വിളികളാൽ നഗരത്തിലാകെ പ്രതിധ്വനി ഉയർത്തിയ ആവേശഭരിതമായ സമ്മേളനം ആയിരുന്നു മീററ്റിൽ നടന്നത്.
പതിറ്റാണ്ടുകളായി കോൺഗ്രസ് നടത്തിയ അഴിമതിയിൽ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ശ്രമകരമായ ദൗത്യത്തെ കുറിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയത്. പൂർവ്വകാലത്തെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് രാജ്യം ഇന്നും വില നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാജ്യത്ത് നടക്കുന്നത് അഴിമതി ഇല്ലാതാക്കാൻ ഇറങ്ങിയവരും അഴിമതിക്കാരെ രക്ഷിക്കാൻ ഇറങ്ങിയവരും തമ്മിലുള്ള പോരാട്ടമാണെന്നും മോദി വ്യക്തമാക്കി. അഴിമതിക്കാർക്ക് മുൻപിൽ മോദി ഒരിക്കലും തലകുനിക്കാൻ പോകുന്നില്ല. രാജ്യത്തുനിന്നും അഴിമതി തുടച്ചുനീക്കുക എന്നതാണ് മോദിയുടെ മന്ത്രം എന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
” അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ പലർക്കും ദേഷ്യം വരുന്നുണ്ട്. ആ ആളുകൾ ചേർന്ന് ഇൻഡി സഖ്യം എന്നൊന്ന് രൂപീകരിച്ചു. അതുകണ്ട് മോദി പേടിക്കും എന്നാണ് അവർ കരുതിയത്. എന്നാൽ എന്റെ ഇന്ത്യ എന്റെ കുടുംബമാണ്. എന്റെ രാജ്യം എന്ന കുടുംബത്തെ രക്ഷിക്കാനുള്ള നടപടികൾ ഞാൻ ഇനിയും തുടരുക തന്നെ ചെയ്യും. അതിനാൽ തന്നെ ഇന്ന് വലിയ വൻകിട ആഴിമതിക്കാർ ജയിലിന് പിന്നിൽ ആണുള്ളത്. അധികാരത്തിൽ ഇരിക്കുന്നവർക്ക് പോലും ജാമ്യം ലഭിക്കുന്നില്ല. അവർ കോടതികൾ ചുറ്റിക്കറങ്ങി കൊണ്ടിരിക്കുകയാണ്. ജനങ്ങളെ വഞ്ചിച്ച് ഉണ്ടാക്കിയ നോട്ട് കൂമ്പാരങ്ങൾ കട്ടിലിനടിയിലും ചുവരുകൾക്കുള്ളിലും വാഷിംഗ് മെഷീനിലും ഒക്കെ ഒളിപ്പിച്ചു വയ്ക്കുന്നവരാണ് ഇവർ. മോദി സർക്കാർ അവ ഓരോന്നും പുറത്തെടുക്കുന്ന കാഴ്ച നിങ്ങൾ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടി ഒന്നും തന്നെ പാഴായി പോവുകയില്ല. രാജ്യത്തെ പെൺമക്കളുടെയും സ്ത്രീകളുടെയും കാര്യത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവരുടെ വരുമാനത്തോടൊപ്പം തന്നെ അഭിമാനവും വർധിക്കുന്ന കാഴ്ച നിങ്ങൾക്ക് എല്ലായിടത്തും കാണാൻ കഴിയും. മുത്തലാഖ് നിരോധിച്ചതോടെ മുസ്ലിം സഹോദരിമാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. ഇത്തരത്തിൽ അസാധ്യമാണെന്ന് പലരും കരുതിയിരുന്ന ഓരോ കാര്യങ്ങളും സാധ്യമാണെന്ന് കാണിച്ചു നൽകുകയാണ് 10 വർഷം കൊണ്ട് മോദി സർക്കാർ ചെയ്തത്” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
Discussion about this post