തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി ഇഡി. ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഇതിനൊപ്പം ധനമന്ത്രാലയത്തിനും ആർബിഐക്കും വിവരങ്ങൾ കൈമാറി.
സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ ഡി ആരോപണം. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകൾ ഉപയോഗിച്ചു. ഓഡിറ്റ് വിവരങ്ങളിൽ നിന്ന് മറച്ച് വച്ചെന്നും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി അന്വേഷിക്കുന്നുണ്ട്. പാർട്ടി ഓഫീസിനു ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണു സിപിഎമ്മിന്റെ പേരിൽ 5 ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്
തൃശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി ആരോപിക്കുന്നു. 2023 മാർച്ച് 21ലെ ബാലൻസ് ഷീറ്റ് പ്രകാരം, ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post