മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയായ ബന്ധുവിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ് ഫായിസിന്‍റെ സഹോദരിയുടെ ഭർത്താവായ അൻസാറും അയൽവാസിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ ഇയാൾ ചവിട്ടി തെറിപ്പിക്കുകയായിരുന്നു എന്ന് ഫോൺ സംഭാഷണത്തില്‍ പറയുന്നു.
അമ്മയുടെ മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് കാല്‍ കൊണ്ട് തൊഴിക്കുകയായിരുന്നു. ചവിട്ടേറ്റ് കുഞ്ഞ് തെറിച്ചു പോയ് ചുമരിൽ ഇടിച്ചു വീഴുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോള്‍ ഫായിസ് ഭീഷണിപ്പെടുത്തിയെന്നും അന്‍സാര്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. പോലീസില്‍ മൊഴി കൊടുക്കാൻ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോവുകയാണെന്നും ഇയാള്‍ ഫോണിലൂടെ പറയുന്നു.
ഫായിസ് നിരന്തരം കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു. ഫായിസിന്‍റെ അമ്മയ്ക്കും ഇക്കാര്യം അറിയാം. കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും ഫായിസ് തടഞ്ഞിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിനു ഫായിസ് കയർത്തിരുന്നതായും അൻസാർ പറയുന്നുണ്ട്.
സംഭവത്തില്‍ ഫായിസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമർദ്ദനമേറ്റ് ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ എത്തിച്ചിരുന്നത്. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയ ആശുപത്രി ജീവനക്കാർ അമ്മയോടും ബന്ധുക്കളോടും അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തുവന്നത്.
Discussion about this post