ടോക്യോ: തായ്‌വാനിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 736 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ ഹുവാലിയൻ എന്ന പർവത പ്രദേശമായ കിഴക്കൻ കൗണ്ടിയിൽ ആണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹുവാലിയനിൽ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് മുൻപ് പണി കഴിപ്പിച്ച ദേശീയ നിയമനിർമാണ സഭയുടെ ഭിത്തികൾക്കും മേൽക്കൂരകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ അഞ്ച് നില കെട്ടിടം ഒരു ഭാഗത്തേക്ക് ചരിഞ്ഞു പോയതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തെ തുടർന്ന് തായ്‌വാനിലുടനീളം ട്രെയിൻ സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്.
ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോ മീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റർവരെ ഉയർന്ന സുനാമി തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മിയാക്കോജിമ ഐലന്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
25 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ബുധനാഴ്ച്ച തായ്വാനിൽ ഉണ്ടായത്. 1999 സെപ്റ്റംബറിൽ റിക്ടർ സ്‌കെയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽൽ 2400 പേരാണ് മരിച്ചത്.
Discussion about this post