റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന. നാല് ഭീകരരെ കൂടി ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ന് രാവിലെവരെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ 13 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
അർദ്ധ രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ ആയിരുന്നു നാല് പേരെ കൂടി വധിച്ചത്. ഇന്നലെ വൈകീട്ടോടെ ഒൻപത് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ബിജാപൂരിലെ ലെൻഡ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. സ്ത്രീകൾ ഉൾപ്പെടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അടുത്തിടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകര വേട്ടയായിരുന്നു ഇത്. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്‌സ്, കോബ്രയുടെ കമാൻഡോ ബറ്റാലിയൻ എന്നിവരുടെ സംയുക്ത സംഘമാണ് കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടിയത്.
കമ്യൂണിസ്റ്റ് ഭീകര നേതാവ് പാപ്പ റാവു പ്രദേശത്ത് എത്തിയതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേനയുടെ സംയുക്ത സംഘം. തുടർന്ന് പ്രദേശത്ത് പരിശോധന നടത്തി. ഇതിനിടെ കമ്യൂണിസ്റ്റ് ഭീകരർ ആക്രമിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.
Discussion about this post