ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണെന്ന കാര്യം ഏവർക്കും അറിയാം. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗം വർദ്ധിക്കാൻ ഇടയായിട്ടുണ്ട്. അടുത്തിടെയായി സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലമുള്ള മരണങ്ങളും വർദ്ധിച്ചുവരുന്നുണ്ട്. ഹാർട്ട് അറ്റാക്ക് ഒഴിവാക്കാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്
ഉറക്കം
ഉറക്കം പ്രധാനം. 7 മണിക്കൂർ ഉറക്കം പ്രധാനം, 9 മണിക്കൂറിൽ കൂടുതലും ഉറങ്ങരുത്. ഇത് പ്രധാനമാണ്. കൂടുതൽ ഉറക്കവും കുറവ് ഉറക്കവും വേണ്ടെന്നർത്ഥം.
വ്യായാമം
ഏറെ നേരം ഇരിയ്ക്കാതിരിയ്ക്കുക. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക. ദിവസവും വ്യായാമം ചെയ്യാം. മുട്ടു മടങ്ങാതെ പാദത്തിൽ തൊടാൻ സാധിയ്ക്കുമോയെന്നറിയണം. സാധിയ്ക്കാതെ വന്നാൽ ആരോഗ്യകരമല്ലെന്നർത്ഥം
ഭക്ഷണ നിയന്ത്രണം
നാൽപതുകൾ കഴിഞ്ഞാൽ ഭക്ഷണനിയന്ത്രണം പ്രധാനം. വറുത്തതും പൊരിച്ചതും, ബേക്കറി, റെഡ് മീറ്റ്, പ്രോസസ് ചെയ്ത നിയന്ത്രിയ്ക്കുക.
മദ്യപാനം
മദ്യപാനം നിയന്ത്രിയ്ക്കുക. വല്ലപ്പോഴുമാകാം, സ്ഥിരം ശീലമാക്കരുത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെങ്കിൽ തീർത്തും ഒഴിവാക്കുക. വൈൻ പോലുള്ളവ വല്ലപ്പോഴുമാകാം.
പുകവലി
പുകവലി ഒഴിവാക്കുക. നിർബന്ധമായും. പുകവലി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇത് നിർത്തുക. ഇത് സ്ത്രീയ്ക്കെങ്കിലും പുരുഷനെങ്കിലും.
ഹൃദയാഘാതപാരമ്പര്യമെങ്കിൽ
ആരോഗ്യകരമായ ജീവിതവും ഭക്ഷണവും വ്യായാമവുമെങ്കിലും തങ്ങൾക്ക് അറ്റാക്ക് വരില്ലെന്ന ആത്മവിശ്വാസം വേണ്ട. കാരണം ഇത് ജനിതകം കൂടിയാണ്. പാരമ്പര്യമാണ്. കുടുംബത്തിൽ ഹൃദയാഘാതപാരമ്പര്യമെങ്കിൽ ഇതിനുള്ള ചെക്കപ്പുകൾ ചെയ്യുക. പരിഹാരം തേടുക..
ഹൃദയാഘാതത്തെ മുൻകൂട്ടി അറിഞ്ഞ് ചെറുത്തുനിൽക്കാനുള്ള നിരവധി പരിശോധനാരീതികൾ ഇന്ന് നിലവിലുണ്ട്.
വ്യായാമത്തിലൂടെ പരിശോധന
വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയെ ‘ട്രെഡ്മിൽ ടെസ്റ്റ് ‘എന്നാണ് പറയുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ വ്യായാമത്തിനു പ്രാധാന്യം നൽകുന്നതാണ് ട്രെഡ്മിൽ ടെസ്റ്റ്. രോഗിയെ വ്യായാമം ചെയിച്ച ശേഷം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്ളാറ്റ്ഫോമിലൂടെ നടത്തി ഇ.സി.ജി. പരിശോധിക്കും.
ആദ്യം സാവധാനത്തിലും പിന്നീട് വേഗത്തിലും പ്ളാറ്റ്ഫോം ചലിപ്പിക്കുന്നു. ട്രെഡ്മിൽ ടെസ്റ്റിന് പത്തു മിനിട്ട് സമയമെടുക്കും. അധിക സമയം പ്രവർത്തിക്കുമ്പോൾ ഹൃദയത്തിന്റെ മാറ്റങ്ങൾ അറിയാൻ കഴിയും എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനതത്വം.
എക്സ്റേ
സാധാരണക്കാർക്ക് ഏറ്റവും സുപരിചിതമായ പരിശോധനയാണിത്. എക്സ്റേ ഫിലിം പരിശോധിച്ച് ഹൃദയത്തിന്റെ അവസ്ഥ മനസിലാക്കാം. ഹൃദയത്തിന്റെ പ്രവർത്തനക്ഷമത ആദ്യം കണക്കാക്കുന്നത് എക്സ്റേ ഫിലിമിലൂടെയാണ്. വിശദമായ പരിശോധന ആവശ്യമാണോ എന്ന് വിലയിരുത്തുന്നതും എക്സ്റേ പരിശോധനയ്ക്കു ശേഷമായിരിക്കും.
ഇലക്ട്രോ കാർഡിയോഗ്രാഫ്
ഹൃദയ പരിശോധനയിൽ പ്രഥമ സ്ഥാനമാണ് ഇലക്ട്രോ കാർഡിയോഗ്രാഫിനുള്ളത്. ഇ.സി.ജി. എന്നാണ് ഇതിന്റെ ചുരുക്കപ്പേര്. നെഞ്ചിലും ശരീരത്തിന്റെ ചില ഭാഗങ്ങളിലും ഇലക്ട്രോഡുകൾ ഘടിപ്പിച്ച് ഇലക്ട്രോ കാർഡിയോഗ്രാഫിലുണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ചാണ് ഹൃദയ സ്പന്ദനത്തിന്റെ തകരാറുകൾ നിർണയിക്കുക. ഹൃദയ സ്പന്ദനത്തിലുണ്ടാകുന്ന വ്യതിയാനവും ഹൃദയത്തിന്റെ പ്രവർത്തനക്ഷമതയും ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
ഇക്കോ കാർഡിയോഗ്രാം
ഹൃദയ മാംസപേശികളുടെ തകരാറുകളും ഹൃദയാഘാതത്തിന് കാരണമാകാം. അതിനാൽ ഹൃദയ മാംസപേശികളുടെ തകരാറുകളും ഹൃദയ വാൽവുകളുടെ പ്രശ്നങ്ങളും പരിശോധിച്ചറിയേണ്ടതുണ്ട്. ഇക്കോ കാർഡിയോഗ്രാമാണ് ഇതിനുപയോഗിക്കുന്നത്.
അൾട്രാസൗണ്ട് വികിരണങ്ങളുടെ സഹായത്തോടെയാണ് ഇക്കോ കാർഡിയോഗ്രാം ചെയ്യുന്നത്. ഹൃദയ മാംസപേശികളുടെയും ഹൃദയ വാൽവുകളുടെയും തകരാറുകൾ മനസിലാക്കാൻ അൾട്രാസോണിക് രശ്മികൾ ഉപയോഗിച്ചുള്ള ഈ പരിശോധനയിലൂടെ സാധിക്കും.
പൊസിട്രോൺ എമിഷൻ ടോമോഗ്രഫി
ആധുനികമായ ഒരു പരിശോധനാരീതിയാണ് ‘പെറ്റ് സ്‌കാൻ’ അഥവാ പൊസിട്രോൺ എമിഷൻ ടോമോഗ്രഫി. കംപ്യൂട്ടറിന്റെ സഹായത്തോടെയാണ് രോഗനിർണയം നടത്തുന്നത്. റേഡിയോ ന്യൂക്ളൈഡ് എന്ന രാസവസ്തു കുറഞ്ഞ തോതിൽ രോഗിയിൽ കുത്തിവയ്ക്കുന്നു.
രക്തക്കുഴലിലൂടെ കടന്നു പോകുന്ന റേഡിയോ വികിരണങ്ങളെ രോഗിയുടെ സമീപത്തു വച്ചിരിക്കുന്ന പെറ്റ് സ്‌കാനർ ചിത്രങ്ങളായി കംപ്യൂട്ടറിൽ കാണിയ്ക്കും. ഹൃദയ പേശികളുടെ തകരാറും രക്തചംക്രമണത്തിലെ തടസങ്ങളും കൃത്യമായി മനസിലാക്കാൻ ഇത് സഹായിക്കുന്നു.
ആൻജിയോഗ്രാം
ഹൃദയത്തിലെ കൊറോണറി രക്തക്കുഴലുകളിലേയ്ക്ക് ആൻജിയോഗ്രാഫിക് ഡൈ നേരിട്ട് കുത്തിവച്ച് നടത്തുന്ന പരിശോധനയാണിത്. കാത്ലാബിന്റെ സഹായത്തോടെയാണ് പരിശോധന. പ്രത്യേക കുഴലുകൾ വഴിയാണ് ആൻജിയോഗ്രാഫിക് ഡൈ ഹൃദയത്തിലെ രക്തക്കുഴലിലേയ്ക്ക് കുത്തിവയ്ക്കുന്നത്.
ഡൈ സഞ്ചരിക്കുന്ന രക്തക്കുഴലുകളുടെ ചിത്രം ആൻജിയോഗ്രാമുമായി ഘടിപ്പിച്ച കംപ്യൂട്ടറിൽ കാണാം. ഡൈ അടങ്ങിയ ഭാഗം കറുത്തും ഡൈ ഇല്ലാത്ത ഭാഗം വെളുത്തുമാണ് കാണപ്പെടുക. ഹൃദയ രക്തധമനികളുടെ വിവരങ്ങൾ അറിയാൻ ആൻജിയോഗ്രാം പരിശോധന സഹായിക്കുന്നു. ഹൃദയ ധമനികൾക്ക് പ്രശ്നമുള്ള മിക്കവരിലും ആൻജിയോഗ്രാം പരിശോധന ആവശ്യമായി വരാറുണ്ട്.
അൾട്രാ ഫാസ്റ്റ് സ്‌കാൻ
ചിലയാളുകളിൽ കാൽസ്യം ലവണങ്ങൾ അടിഞ്ഞുകൂടി രക്തധമനികളിൽ ബ്ളോക്കുണ്ടാകാറുണ്ട്. ഹൃദയ രക്തക്കുഴലുകളിലെ ബ്ളോക്ക് കണ്ടുപിടിക്കുന്നതിനുള്ള പരിശോധനയാണ് അൾട്രാ ഫാസ്റ്റ് സ്‌കാൻ. വലിയ രക്തധമനികളുടെ പരിശോധന മാത്രമേ സാധ്യമാകൂ എന്നത് ഈ പരിശോധനാരീതിയുടെ ന്യൂനതയാണ്.
ഹോൾട്ടർ ടെസ്റ്റ്
രോഗനിർണയം വളരെ വേഗം സാധിക്കുന്ന പരിശോധനാരീതിയാണിത്. വിശ്രമ വേളയിലും രോഗി പരിശോധനാ വിധേയനായിരിക്കും. ഒരു ദിവസം മുഴുവൻ (24 മണിക്കൂർ) ഇ.സി.ജി. ഉപയോഗിക്കുന്ന രീതിയാണിത്. രോഗി വിശ്രമിക്കുന്ന സമയത്തും ഹൃദയസ്പന്ദനത്തിന്റെ ചലനങ്ങൾ ഇ.സി.ജി.യുടെ സഹായത്തോടെ അറിയാൻ കഴിയും. പെട്ടെന്നു തന്നെ രോഗനിർണയം നടത്തി ചികിത്സാ മാർഗങ്ങൾ അവലംബിക്കാമെന്നതാണ് ഹോൾട്ടർ ടെസ്റ്റിന്റെ മേൻമ. ഹൃദയത്തെ നേരിട്ടറിയാൻ സഹായിക്കുന്ന നിരവധി പരിശോധനാ രീതികൾ നിലവിലുണ്ട്.
പ്രാഥമിക രോഗനിർണയത്തിനു സഹായിക്കുന്ന രക്തപരിശോധന, ഹൃദയത്തിലെ രക്തധമനികളുടെ പഠനത്തിന് ഉപകരിക്കുന്ന എം.ആർ.ഐ. എന്നിങ്ങനെ നീളുന്നു അവയുടെ നിര. ആരംഭത്തിലേയുള്ള പരിശോധനയും ചികിത്സയുമാണ് ഹൃദയാഘാതം തടയാനുള്ള മാർഗം.
ലക്ഷണങ്ങൾ തിരിച്ചറിയുക
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ മിക്കപ്പോഴും നെഞ്ചിനോട് ബന്ധപ്പെട്ടുള്ളതായിരിക്കും. തൊണ്ണൂറ് ശതമാനവും ഇത്തരത്തിലായിരിക്കും പ്രകടമാകുക. എന്നാൽ പതിനഞ്ച് ശതമാനം ആളുകളിൽ നെഞ്ചിനോട് യാതൊരു ബന്ധവുമില്ലാത്ത ലക്ഷണങ്ങളും ഉണ്ടാകാം.
പലർക്കും നെഞ്ചിനോടനുബന്ധമായ ഭാഗങ്ങളിൽ വേദന അനുഭവപ്പെടാറുണ്ടെങ്കിലും കൃത്യമായി വേദന അനുഭവപ്പെടുന്നത് എവിടെയെന്നു തിരിച്ചറിയാൻ കഴിയാതെ വരുന്ന സാഹചര്യവുമുണ്ട്. സാധാരണയായി അനുഭവപ്പെടുന്ന വേദനയ്ക്ക് അൻജെന എന്നു പറയുന്നു. ഇത് പലതരത്തിൽ അനുഭവപ്പെടാം.
നെഞ്ച് പൊട്ടിപോകുന്ന വേദനയുണ്ടാകുക
ശ്വാസോഛ്വാസം ക്രമാതീതമായി ഉയരുക
നെഞ്ചിൽ ഭാരം അനുഭവപ്പെടുക
തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി ഒരാളിൽ അനുഭവപ്പെടുന്നത്. എന്നാൽ നെഞ്ചിന്റെ ഇടതു വശത്താണ് ഹൃദയം സ്ഥിതി ചെയ്യുന്നതെന്നതു കൊണ്ട് നെഞ്ചിന്റെ ഇടതുവശത്തായിരിക്കും വേദന അനുഭവപ്പെടുകയെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്.
എന്നാൽ അൽപ്പം ഇടത്തേക്ക് ചെരിഞ്ഞ ആകൃതിയിലാണ് ഹൃദയം സ്ഥിതി ചെയ്യുന്നതെങ്കിലും,ഹൃദയാഘാതമുണ്ടാകുമ്പോൾ നെഞ്ചിന്റെ മധ്യഭാഗത്തായിട്ടാണ് വേദന അനുഭവപ്പെടുക. നെഞ്ചിൽ നിന്നും വേദന വ്യാപിക്കുക കയ്യിലേക്കായിരിക്കും.
പൊതുവേ ഇടതു കയ്യിലേക്കാണ് വ്യാപിക്കുന്നതെങ്കിലും ഇടതു കയ്യിൽ മാത്രമല്ല, വലതു കയ്യിലും വേദന വ്യാപിക്കാൻ സാധ്യതയുണ്ട്. ചില കേസുകളിൽ രണ്ടു കൈകളിലും വേദന അനുഭവപ്പെടാം. നെഞ്ചും താടിയും കഴയ്ക്കുന്നതായി തോന്നുക, വളരെ അപൂർവ്വമായി ചെവിക്കും നടുവിനും തൊണ്ടയിലും വേദന അനുഭവപ്പെടാം.
ഹൃദയാഘാതത്തിന്റെ അനുബന്ധ ലക്ഷണങ്ങളായി രോഗി വെട്ടി വിയർക്കുക, വയറ്റിൽ നിന്നും പോകണമെന്ന തോന്നൽ, ഛർദ്ദി എന്നിവയും ഉണ്ടാകാം.
അപൂർവമായി ചിലരിൽ ഹൃദയാഘാതത്തോടനുബന്ധിച്ചുള്ള ലക്ഷണങ്ങൾ വയറിലേക്കും വ്യാപിക്കാറുണ്ട്. എന്നാൽ ഇത്തരം അനുബന്ധ ലക്ഷണങ്ങൾ പൊക്കിളിനു താഴേക്ക് യാതൊരു കാരണവശാലും വ്യാപിക്കാറില്ല.
ഏകദേശം എൺപത് ശതമാനം ആളുകൾ ഹൃദയാഘാതത്തിന്റെ പ്രാരംഭഘട്ടം ഗ്യാസ്ട്രബിളാണെന്നു തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നു അടുത്തിടെ നടത്തിയ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ ഹൃദ്രോഗത്തിനു സാധ്യത ഘടകമുള്ള വ്യക്തികൾ തീർച്ചയായും മുൻകരുതലുകൾ പാലിക്കേണ്ടതാണ്.
Discussion about this post