തിരുവനന്തപുരം : പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിടിയിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സാമൂഹ്യപ്രവർത്തകനാണ്. അപകടസ്ഥലത്ത് പരുക്കേറ്റവരെ സഹായിക്കാൻ എത്തിയതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മനുഷ്യത്വം തീരെ തൊട്ടുതീണ്ടിയിട്ടില്ല. സ്‌ഫോടനം നടന്ന സമയത്ത് നാട്ടുകാർ എല്ലാവരും ഓടി കൂടിയപ്പോൾ അതിന്റെ് മുൻപന്തിയിൽ നിന്ന് അവരെ ആശുപത്രിയിൽ എത്തിക്കാനും ചികിത്സ നൽകാനുമാണ് പ്രവർത്തകൻ ശ്രമിച്ചത്. മനുഷ്യത്വം കാണിച്ചവനാണ് ഇപ്പോൾ പോലീസ് പിടിയിലായത്. ഇക്കാര്യങ്ങൾ പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാനൂർ സ്‌ഫോടനക്കേസ് സിപിഎമ്മിന് തലവേദനയാവുകയാണ്. സ്‌ഫോടനത്തിൽ മരിച്ചയാളും പിടിയിലായവരും ഡിവൈഎഫ്‌ഐ പ്രവർത്തകർ ആയത് കൊണ്ട് ന്യായീകരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കഴിഞ്ഞ ദിവസം സ്‌ഫോടനത്തിൽ മരിച്ച ഷെറിലിൻറെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതും വലിയ വിവാദമായിരുന്നു.
ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച പുലർച്ചെയോടെ പാനൂർ കുന്നോത്ത് പറമ്പിൽ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ വിനീഷ് ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
Discussion about this post