തിരുവനന്തപുരം: പാളയം ഗണപതി ക്ഷേത്ര ഗോപുരത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിന് വന്ന കമന്റിന് കലക്കൻ മറുപടിയുമായി ശ്രീജിത്ത് പണിക്കർ. ‘ഒരു മിത്തിന് ഇത്രയും വലിയ ഗോപുരം വേണോ’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന് ഒരാളുടെ കമന്റ്. ‘വേണ്ട, കുറച്ച് അവിടെ നിർത്തിയിട്ട് ബാക്കി സേട്ടൻ വീട്ടിൽ കൊണ്ടു പൊയ്‌ക്കോ’ എന്നായിരുന്നു ശ്രീജിത്ത് പണിക്കർ കമന്റിന് മറുപടി നൽകിയത്. മറുപടി സാമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗണപതി ക്ഷേത്രത്തിന്റെ പുതിയ ഗോപുര സമർപ്പണം നടന്നത്. വ്യവസായി ആയ ചെങ്കൽ രാജശേഖരൻ നായരാണ് ഗോപുരം പണി കഴിപ്പിച്ചത്. 20 അടി വീതിയും 50 അടി ഉയരവുമുള്ളതാണ് ഗോപുരം. ഗോപുരത്തിന്റെ മദ്ധ്യത്തിൽ 18 അടി ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ഗണപതി വിഗ്രഹമാണ് ഇതിന്റെ പ്രധാന സവിശേഷത. ഇരുവശത്തുമായി ചെറിയ രണ്ട് വിഗ്രഹങ്ങളുണ്ട്. ഗോപുര വാതിലുകൾ പണികഴിപ്പിച്ചിരിക്കുന്നത് കൃഷ്ണശിലയിലാണ്.
ഗോപുര നിർമ്മാണത്തിന് 75 ലക്ഷം രൂപയാണ് ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെലവാക്കിയത്. 2023 ജൂലായിൽ തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനാണ് ഗോപുരത്തിന് തറക്കല്ലിട്ടത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലായിരുന്നു മേൽനോട്ട ചുമതല. ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എസ്.രാജശേഖരൻ നായർ നേരിട്ട് നിർമ്മാണ പുരോഗതി വിലയിരുത്തിരുന്നു.
Discussion about this post