ആലപ്പുഴ : കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി പക്ഷിപ്പനി പടരുന്നു. നിലവിൽ ആലപ്പുഴയിലെ കുട്ടനാട്ടിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. അപ്പർ കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരു ഇടവേളയ്ക്കു ശേഷമാണ് കേരളത്തിൽ വീണ്ടും പക്ഷിപ്പനി വ്യാപകമാകുന്നത്.
ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടനാട്ടിലെ താറാവുകൾ ചാവാൻ കാരണം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടനാട്ടിൽ നിന്നും അയച്ചിരുന്ന മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആയിരുന്നു. വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കളക്ടറേറ്റിൽ ഇന്ന് അടിയന്തരയോഗം വിളിച്ചു ചേർത്തു.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ മുഴുവൻ താറാവുകളെയും കൊന്നൊടുക്കാനാണ് തീരുമാനം. ആലപ്പുഴ കളക്ടറേറ്റിൽ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നാളെ എടത്വ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.








