നമീബിയക്കെതിരായ രണ്ടാം ടി20 ലോകകപ്പ് മത്സരത്തിൽ 22 റൺസിന് പുറത്തായ സഞ്ജു സാംസന്റെ ബാറ്റിംഗ് ശൈലിയിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ജിയോ സ്റ്റാറിനോട് സംസാരിക്കവെയാണ് ഗവാസ്കർ സഞ്ജുവിന്റെ ബാറ്റിംഗിനെ വിശകലനം ചെയ്തത്.
നമീബിയക്കെതിരെ മികച്ച ഷോട്ടുകൾ കളിച്ചെങ്കിലും സഞ്ജുവിന്റെ പുറത്താകൽ രീതി ആശങ്കയുണ്ടാക്കുന്നതാണെന്ന് ഗവാസ്കർ പറഞ്ഞു. സഞ്ജു സാംസൺ ഫ്ലിക്ക് ഷോട്ടിന് ശ്രമിക്കുമ്പോൾ ക്രീസിനുള്ളിലേക്ക് വല്ലാതെ വലിഞ്ഞുനിൽക്കുന്നത് (too deep in the crease) തിരിച്ചടിയാകുന്നുണ്ടെന്ന് ഗവാസ്കർ നിരീക്ഷിച്ചു.
“സഞ്ജുവിന് ഒരു സാങ്കേതിക പ്രശ്നമുണ്ട്. ക്രീസിന് വല്ലാതെ ഉള്ളിലേക്ക് കയറി നിന്നാണ് അദ്ദേഹം ആ ഫ്ലിക്ക് ഷോട്ട് കളിക്കുന്നത്. പുതിയ പന്തിൽ ഓപ്പൺ ചെയ്യുമ്പോൾ അദ്ദേഹം ഈ കാര്യത്തിൽ പുരോഗതി വരുത്തേണ്ടതുണ്ട്. പാകിസ്ഥാനെതിരെ കളിക്കുകയാണെങ്കിൽ സഞ്ജു കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കാൻ ശ്രമിക്കണം,” ഗവാസ്കർ പറഞ്ഞു.
പാകിസ്ഥാനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ മാറ്റമുണ്ടാകുമെന്ന് ഗവാസ്കർ സൂചന നൽകി. മീബിയക്കെതിരെ സൂര്യകുമാർ യാദവ് പരീക്ഷിച്ച മാറ്റങ്ങൾ പാക് മത്സരത്തിന് മുന്നോടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഓവർ ഹാർദിക് പാണ്ഡ്യ എറിഞ്ഞത് അർഷ്ദീപ് അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല എന്നതിന്റെ സൂചനയാണ്. ശ്രീലങ്കയിലെ പിച്ചുകൾ സ്പിന്നിനെ തുണയ്ക്കുന്നതിനാൽ അർഷ്ദീപിന് പകരം കുൽദീപ് യാദവ് ടീമിലെത്തിയേക്കും.
പാകിസ്ഥാനെതിരെ ആര് കളിക്കണമെന്ന കാര്യത്തിൽ മുൻ താരം പാർത്ഥിവ് പട്ടേലും തന്റെ അഭിപ്രായം പങ്കുവെച്ചു. പാക് ടീമിൽ സയിം അയൂബ്, മുഹമ്മദ് നവാസ് തുടങ്ങിയ ഇടംകൈയ്യൻ ബാറ്റർമാർ ഉള്ളതിനാൽ വാഷിംഗ്ടൺ സുന്ദർ ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ പരിക്കിന് ശേഷം തിരിച്ചെത്തിയ സുന്ദർ നേരിട്ട് പാകിസ്ഥാനെതിരെ ഇറങ്ങുന്നത് റിസ്ക് ആണെന്ന് പാർത്ഥിവ് പറഞ്ഞു. വിക്കറ്റുകൾ ഉറപ്പുനൽകുന്ന കുൽദീപ് യാദവ് തന്നെ പ്ലേയിംഗ് ഇലവനിൽ വേണമെന്നാണ് പാർത്ഥിവിന്റെ പക്ഷം.













Discussion about this post