തൃശൂർ; പോലീസിന്റെ നിയന്ത്രണം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിറുത്തിവച്ചു. രാത്രി ഒന്നരയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടത്തുന്നതിനിടെ നടുവിലാൽ ഭാഗത്ത് പോലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.
തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂര പറമ്പിൽ നിന്ന് മാറ്റി. ഇതിന് പുറമെ, വെടിക്കെട്ട് കമ്മിറ്റിക്കാരിൽ കൂടുതൽ പേരെ മൈതാനത്ത് നിർത്താൻ കമ്മീഷണർ അങ്കിത് അശോക് അനുവദിച്ചില്ല.
ഇതേ ചൊല്ലി, ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കമായി. ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി തിരുവമ്പാടി ചടങ് പൂർത്തിയാക്കി. ഇതിനിടെ , നായ്ക്കനാലിൽ പൊലീസ് ലാത്തി വീശി. പോലീസിനെതിരെ ഗോ ബാക്ക് വിളികളുമായി ദേശക്കാരും രംഗത്തെത്തി.
ചർച്ചകൾക്ക് ശേഷം പാറമേക്കാവ് 6.30 ന് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചു. തുടർന്ന് തിരുവമ്പാടിയുടെ വെടിക്കെട്ടും നടക്കും. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് പ്രതിഷേധം കാരണം മണിക്കൂർ വൈകിയത്. ചരിത്രപ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടി വന്നത് ഏറെ ദുഃഖകരമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ പറഞ്ഞു. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആശങ്കകൾ പങ്കുവെച്ചു. ഇത്തരം കാര്യങ്ങൾ ഇനിയുണ്ടാകില്ലെന്ന് ആഘോഷ കമ്മിറ്റിക്കും ഭരണസമിതിക്കും ജില്ലാ കലക്ടർ ഉറപ്പു നൽകിയെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
Discussion about this post