കാഞ്ഞങ്ങാട്: കേരളത്തിൽ ഇൻഡി സഖ്യത്തിലെ പ്രബല നേതാക്കൾ തമ്മിലുള്ള പോര് മുറുകുന്നു. രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി.നരേന്ദ്രമോദിയെ നേരിട്ട് എതിർക്കാൻ രാഹുൽഗാന്ധി ശ്രമിക്കുന്നില്ല. സ്വന്തം പാർട്ടിയുടെ നേതൃത്വസ്ഥാനത്ത് നിന്നും നിർണായക സമയത്ത് ഒളിച്ചോടിയ രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ ഇപ്പോഴും പ്രാപ്തനായിട്ടില്ല. ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടിയെത്തിയാണ് രാഹുൽ വയനാട്ടിൽ രണ്ടാമതും മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പ്രധാനം ബിജെപിയെ പരാജയപ്പെടുത്തുകയാണ്. പ്രധാനമന്ത്രി ആരാകുമെന്ന ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി കേരളത്തിൽ വന്ന് മത്സരിച്ചപ്പോൾ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ അന്ന് കോൺഗ്രസിന് കഴിഞ്ഞിരുന്നു. പക്ഷെ ജനങ്ങൾക്ക് അതിന്റെ യഥാർഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ടാണ് തുടർന്നു നടന്ന ഒരു തിരഞ്ഞെടുപ്പിലും കോൺഗ്രസ് പച്ചപിടിക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചുവർഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ച് പരീക്ഷിക്കുകയാണ്. സ്വന്തം പാർട്ടിയുടെ നേതൃ സ്ഥാനത്ത് നിന്ന് നിർണായക ഘട്ടത്തിൽ ഒളിച്ചോടിയെ നേതാവണ് രാഹുൽ ഗാന്ധി. ആ പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള നേതാവെന്ന നിലയിൽ വളർന്ന് വരാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post