തൃശ്ശൂർ:വെള്ളാനിക്കര കാർഷിക സർവ്വകലാശാല ക്യാമ്പസിനുള്ളിൽ സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റെയാൾ ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെയോടെയായിരുന്നു ക്യാമ്പസിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. ക്യാമ്പസിനുള്ളിലെ സഹകരണ ബാങ്കിന് സമീപമായിരുന്നു മൃതദേഹങ്ങൾ കണ്ടത്. വിവരം അറിഞ്ഞെത്തിയ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് മണ്ണുത്തി പോലീസ് അറിയിച്ചു. വർഷങ്ങളായി ഇവിടെയാണ് ഇരുവരും സെക്യൂരിറ്റിക്കാരായി ജോലി ചെയ്തുവരുന്നത്.








