മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 305 മുതൽ 315 വരെ സീറ്റുകളിൽ വിജയിക്കുമെന്ന് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും ഗ്ലോബൽ പൊളിറ്റിക്കൽ കൺസൾട്ടന്റുമായ ലാൻ ബ്രമ്മർ. ആഗോള രാഷ്ട്രീയത്തിന്റെ വീക്ഷണത്തിൽ നിന്നും വിലയിരുത്തിയാൽ സ്ഥിരതയാർന്ന തിരഞ്ഞെടുപ്പ് ഇന്ത്യയുടേത് മാത്രമാണ്. അമേരിക്കൻ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള മറ്റെല്ലാ തിരഞ്ഞെടുപ്പുകളും ഏറെ പ്രശ്‌നങ്ങൾ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു യൂറേഷ്യ ഗ്രൂപ്പ് സ്ഥാപകൻ കൂടിയായ ബ്രമ്മറുടെ പരാമർശം.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി 305 മുതൽ 315 വരെ സീറ്റുകൾ നേടും. മൂന്നാം തവണയും മോദി അധികാരത്തിൽ വരും. 2014ൽ 285 സീറ്റുകൾ ബിജെപി നേടി. എൻഡിഎ സഖ്യത്തോടൊപ്പം 336 സീറ്റുകൾ. 2019ലെ തിരഞ്ഞെടുപ്പിൽ എൻഎൻഡിയെ സീറ്റുകളോടൈാപ്പം 353 സീറ്റുകൾ നേടി രണ്ടാമതും ബിജെപി അധികാരത്തിലെത്തി. ശക്തമായ സാമ്പത്തിക വളർച്ചയുടെയും സ്ഥിരതയുള്ള നവീകരണത്തിന്റെയും ബലത്തോടെ ഈ വർഷവും നരേന്ദ്ര മോദി ഹാട്രിക് നേടുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളെയും താരതമ്യം ചെയ്തു നോക്കുമ്പോൾ, സുഗമമായ പരിവർത്തനം നടക്കുന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ്. ഏറെ അസ്ഥിരമായ രീതിയിലാണ് ലോകത്തെ രാഷ്ട്രീയം മൂന്നോട്ട് മപാകുന്നത്. അങ്ങനെ നോക്കുമ്പോൾ രാഷ്ട്രീയമായി സ്ഥിരതയാർന്ന ഒരേയൊരു കാര്യം ഇന്ത്യൻ തിരഞ്ഞെടുപ്പാണ്. അമേരിക്കൻ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള മറ്റെല്ലാ തിരഞ്ഞെടുപ്പുകളും ഏറെ പ്രശ്‌നങ്ങൾ നിറഞ്ഞതാണെന്നും ബ്രമ്മർ ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി മോശം സാമ്പത്തികാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നതാണ് നാമെല്ലാം കാണുന്നത്. അടുത്ത വർഷം ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. 2028 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിനും നാമെല്ലാം സാക്ഷിയാകും. അതേസമയം, ലോകരാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ സുഹൃത്ത് ബന്ധവും ശകതിയാർജിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post