തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ഇനിയും ശക്തിപ്രാപിച്ച് കാലവർഷത്തിലേക്ക് കടക്കും.ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനത്തിലാണ് മഴ കനക്കുന്നത്. വടക്കൻ ജില്ലകളിൽ മഴ കാര്യമായി കുറയില്ല. വടക്കൻ മേഖലയിൽ ചെറിയ തോതിൽ മേഘവിസ്ഫോടന സാദ്ധ്യതയുമുണ്ട്.
ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബി കടലിലും ന്യൂനമർദം രൂപമെടുത്തതോടെ ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ രണ്ടു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുറഞ്ഞ സമയത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ‘റിമാൽ’ എന്ന ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്. റിമാൽ ഞായറാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും: മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post