തിരുവനന്തപുരം: വിഴിഞ്ഞം കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്ററോളം പൂർത്തിയായിക്കഴിഞ്ഞെന്ന് മന്ത്രി വിഎൻ വാസവൻ. ആകെ 800 മീറ്ററാണ് കണ്ടെയ്‌നർ ബർത്തിന്റെ നീളം. ബാക്കിയുള്ള 130 മീറ്റർ ജൂൺ മാസത്തോടെ പൂർത്തിയാക്കും. ഇതോടെ ഒരേസമയം 350 മീറ്ററിൽ കൂടുതൽ നീളമുള്ള രണ്ട് മദർ വെസ്സലുകൾ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകൾ കൈമാറ്റം നടത്താനും സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തുറമുഖത്തേക്ക് വരുന്ന കപ്പലുകൾ ചേർത്തുനിർത്തി കണ്ടെയിനറുകൾ ഇറക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് പ്ലാറ്റ്‌ഫോമിനെയാണ് കണ്ടെയ്‌നർ ബർത്ത് എന്ന് പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ആഴമേറിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ ബർത്തിന്റെ നീളം 800 മീറ്ററാണ്. 615 കോൺക്രീറ്റ് പൈലുകൾക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്‌നർ ബർത്ത് നിർമ്മിച്ചിട്ടുള്ളത്. കടൽ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റർ മുതൽ 80 മീറ്റർ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്.
കണ്ടെയ്‌നറുകൾ കപ്പലിൽ നിന്ന് ബെർത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോർ ക്രെയിനുകൾ ആണ് കണ്ടെയ്ൻ ബെർത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഈ ക്രെയിനുകൾ പൂർണ്ണായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ബർത്തിൽ ക്രെയിനുകൾക്ക് അനായാസം ചലിക്കാനായി റെയിൽവേ ട്രാക്കിന് സമാനമായതും, എന്നാൽ അതിനേക്കാൾ വലിപ്പമേറിയതും ആയ റെയിൽ ട്രാക്കും സജ്ജീകരിച്ചിട്ടുണ്ട്.
കപ്പലുകളിൽ നിന്നുമിറക്കുന്ന കണ്ടെയ്‌നുകറുകളുടെ ഭാരം വളരെ അനായാസം ഇവയ്ക്ക് താങ്ങാനാകും. വിഴിഞ്ഞം തുറമുഖത്തെ 800 മീറ്റർ കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്ററോളം പണി പൂർത്തിയായി. ബാക്കി 130 മീറ്റർ ജൂൺ മാസത്തോടെ പൂർത്തീകരിക്കും. ഇതോടെ ഒരേസമയം 350 മീറ്ററിൽ കൂടുതൽ നീളമുള്ള രണ്ട് മദർ വെസ്സലുകൾ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകൾ കൈമാറ്റം നടത്താനും സാധിക്കും.
Discussion about this post