തിരുവനന്തപുരം: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനിരിക്കുക 45 മണിക്കൂർ. നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്ടറിൽ വൈകീട്ട് 4.55ന് കന്യാകുമാരിയിലെത്തും. തുടർന്ന് കന്യാകുമാരി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. ജൂൺ ഒന്നിനാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുക.
പ്രധാനമന്ത്രി എത്തുന്നതിനെ തുടർന്ന് പ്രദേശത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലധികം പോലീസുകാരെ കന്യാകുമാരിയിൽ വിന്യസിച്ചിട്ടുണ്ട്. ഇവരിൽ എട്ട് ജില്ലാ പോലീസ് മേധാവികളും ഉൾപ്പെടുന്നു. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്ടർ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. ലക്ഷദ്വീപ് കടലിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
2019ലെ തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം കേദാർനാദിലെ ഗുഹയിൽ ധ്യാനമിരുന്നിരുന്നു. ഹിമാലയത്തിൽ 11,700 അടി ഉയരത്തിലുള്ള രുദ്ര ധ്യാന ഗുഹയിലായിരുന്നു അദ്ദേഹം ധ്യാനത്തിനിരുന്നത്.












