ടെൽ അവീവ്: അവധിക്കാലം ചിലവഴിക്കാൻ മാലിദ്വീപിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേൽ. പകരം ഇന്ത്യയിലെ മനോഹരമായ ബീച്ചുകൾ ഉണ്ടെന്നും അങ്ങോട്ടേക്ക് പോകൂ എന്നുമാണ് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസ്രയേലി വിനോദസഞ്ചാരികൾ ദ്വീപ് രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കുന്നതായി മാലിദ്വീപ് സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് . ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ തീരുമാനം. എന്നാൽ ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിലെ നിരപരാധികൾക്ക് നേരെ നടത്തിയ ഭീകരാക്രമണത്തെ കുറിച്ച് മാലിദ്വീപ് ഒന്നും മിണ്ടിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
“മാലിദ്വീപ് ഇനി ഇസ്രായേലികളെ സ്വാഗതം ചെയ്യുന്നില്ല എന്നതിനാൽ, ഇസ്രായേലി വിനോദസഞ്ചാരികളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയും അത്യധികം ആതിഥ്യമര്യാദയോടെ പരിഗണിക്കുകയും ചെയ്യുന്ന മനോഹരവും അതിശയകരവുമായ ചില ഇന്ത്യൻ ബീച്ചുകൾ ഇതാ,” ഇന്ത്യയിലെ ഇസ്രായേൽ എംബസി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു കൂടാതെ ശുപാർശകളുടെ പട്ടികയും പങ്കുവെച്ചു.
ഗോവ, കേരളം, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ മനോഹരമായ ബീച്ചുകളാണ് മാലിദ്വീപിന് ബദൽ വിനോദസഞ്ചാര കേന്ദ്രങ്ങളായി ഇസ്രയേലിന്റെ പോസ്റ്റുകളിൽ പരാമർശിച്ചത്.









