തിരുവനന്തപുരം: മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധിയായി ജോർജ് കുര്യൻ എത്തുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് താനെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഒ രാജഗോപാൽ. കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പായതോടെ ജോർജ് കുര്യൻ ആദ്യം വിളിച്ചത് രാജഗോപാലിനെ ആയിരുന്നു.
ചായ സൽക്കാരത്തിന് ക്ഷണിച്ചപ്പോഴും അതിനുശേഷവുമായി രണ്ടു തവണ ജോർജ് കുര്യൻ തന്റെ സ്വന്തം രാജേട്ടനെ വിളിച്ച് സംസാരിച്ചു. ”രാജേട്ടാ ഞാൻ മന്ത്രിയാവുകയാണ്. 7.15നാണ് സത്യപ്രതിജ്ഞ. എല്ലാ അനുഗ്രഹവും വേണം. സത്യപ്രതിജ്ഞ രാജേട്ടൻ ടിവിയിൽ കാണണം.” ജോർജ് കുര്യൻ ഫോണിൽ പറഞ്ഞു. തന്റെ കുട്ടി മന്ത്രിയാവുന്നതിൽ ഒരുപാട് സന്തോഷമെന്നായിരുന്നു രാജഗോപാലിന്റെ മറുപടി.
രണ്ടര പതിറ്റാണ്ട് മുൻപ് ഒ.രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായിരുന്നു ജോർജ് കുര്യൻ. ജോർജ് മിടുക്കനായിരുന്നു. എന്റെ ഏറ്റവും വലിയ സഹായി ആയിരുന്നു. ആത്മാർഥതയോടെയാണ് പ്രവർത്തിച്ചത്. ജോർജ് ജീവിച്ച ചുറ്റുപാടിൽ നിന്നും വളരെ വിഭിന്നമായിരുന്നു ബിജെപിയുടെ ആശയമെങ്കിലും ആദ്യകാലം മുതൽ പാർട്ടിയിൽ ഉറച്ചുനിന്നു. സന്തോഷമുണ്ട്. സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. അന്നേ ഭാഷയൊക്കെ നല്ല വശമായിരുന്നു. നല്ല ഭാവിയുണ്ടായിരുന്നു.
Discussion about this post