ഇന്നും ലോകത്തിന് ഉത്തരംകിട്ടാത്ത മരീചികയാണ് അന്യഗ്രഹജീവികൾ. ശരിക്കും അവയുണ്ടോ അല്ലെങ്കിൽ മനുഷ്യന്റെ വെറും സങ്കൽപ്പമാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ഇതിന്റെ പേരിൽ പല തർക്കങ്ങളും ഉടലെടുക്കാറുണ്ട്. പലരും പറക്കും തളികകൾ കണ്ടെന്നും അന്യഗ്രഹജീവികളെ കാണാനിടയായെന്നും ഒക്കെ അവകാശവാദം ഉയർത്താറുണ്ട്.
ഇപ്പോഴിതാ അന്യഗ്രഹജീവികളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ് ഹാർവഡ് സർവ്വകലാശാലയിലെ ഗവേഷകർ. മനുഷ്യരായി വേഷം മാറിയ അന്യഗ്രഹജീവികൾ നമുക്കിടയിൽ ചുറ്റിനടക്കുന്നുണ്ടത്രേ. ലോകവിദ്യാഭ്യാസരംഗത്തെ കൊമ്പൻമാരെന്ന് പറയപ്പെടുന്ന ഹാർവഡ് യൂണിവേഴ്‌സിറ്റിക്കാരുടെ കണ്ടെത്തലിനെ പൂർണമായും തള്ളാനാവാത്തതിനാൽ ആളുകളെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്.
അന്യഗ്രഹജീവികൾ അഗ്‌നിപർവ്വതമേഖലകളിലും ഭൗമാന്തർമേഖലകളിലും താമസിക്കുന്നുണ്ടെന്നാണ് ഫിലോസഫി ആൻഡ് കോസ്മോളജി എന്ന ശാസ്ത്രജേണലിന് നൽകിയിരിക്കുന്ന പ്രബന്ധം പറയുന്നത്. ഇത് ഉടൻ പ്രസിദ്ധീകരിക്കും. ഹാർവാഡിലെ ടിം ലോമസ്, ബ്രെൻഡൻ കേസ് എന്നീ ഗവേഷകരും മൊണ്ടാന സാങ്കേതിക സർവകലാശാലയിലെ മൈക്കൽ പോളുമാണ് ഈ പഠനത്തിനു പിന്നിലുള്ളത്.
ക്രിപ്റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദക്കാരുടെ ഇഷ്ടപ്പെട്ട സങ്കൽപത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണം. അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നും നമുക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ ഇവ നമ്മളെ അനുകരിച്ച് നമ്മളുമായി ഇടകലർന്നു ജീവിക്കുകയാണെന്നുമാണ് ഈ സങ്കൽപം പറയുന്നത്. അന്യഗ്രഹജീവികൾ ഭൂമിയിലെ സർക്കാരുകളിലും ശക്തമായ മറ്റു സ്ഥാപനങ്ങളിലുമൊക്കെ കടന്നുകൂടി ഭൂമിയുടെ ഗതി തങ്ങളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റി വിടുകയാണെന്നു വിചാരിക്കുന്നവരുമുണ്ട്. ഇങ്ങനെ വേഷം മാറി കഴിയുന്ന അന്യ?ഗ്രഹജീവികളെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിലുള്ള, തിരിച്ചറിയാനാകാത്ത പേടകങ്ങളെന്ന് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദികാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചെന്നും എന്നാൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തത്തിൽപെട്ട് അവരുടെ സംസ്‌കാരം നശിച്ചെന്നും പ്രബന്ധം പറയുന്നു. എന്നാൽ ഈ ജീവികൾ പൂർണമായി നശിച്ചില്ല. ഇവർ അഗ്‌നിപർവതങ്ങളുടെ അടിയിലും സമുദ്രത്തിനു താഴെയുമൊക്കെ താമസസ്ഥലങ്ങൾ ഉറപ്പിച്ചു. മറ്റൊരു തരത്തിലുള്ള ക്രിപ്റ്റോകൾ മനുഷ്യരുടെ രൂപം ഇല്ലാത്തവരാണ്. ഇവർ ഉരഗങ്ങളോ അല്ലെങ്കിൽ ആൾക്കുരങ്ങുകളോട് സാമ്യമുള്ളവരോ ആണത്രേ.
ഭൂമിയിൽ മാത്രമല്ല, ചന്ദ്രനിലും രക്ഷയില്ല. അവർ ചന്ദ്രനെയും തങ്ങളുടെ താമസസ്ഥലമാക്കിയിരിക്കുകയാണത്രേ. എന്നാൽ സാധ്യതകൾ മാത്രമാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നും ഇതു സത്യമാകണമെന്ന് നിർബന്ധമില്ലെന്നും ഗവേഷകർ മുൻകൂർ ജാമ്യവും എടുക്കുന്നുണ്ട്. ക്രിപ്റ്റോ ടെറസ്ട്രിയൽസ് ഉണ്ടാകാൻ 10 ശതമാനം സാധ്യതയാണ് തങ്ങൾ കൽപിക്കുന്നതെന്നും അവർ പറയുന്നു. എന്തായാലും ശാസ്ത്രം വളരുന്നതിന് അനുസരിച്ച് അന്യഗ്രഹജീവികളുണ്ടോ ഇല്ലെയോ എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Discussion about this post