യുദ്ധത്തിന് ഒരു കരടി.. കേൾക്കുമ്പോൾ ഒരുപക്ഷേ, വിചിത്രമായി തോന്നാം..അതും രണ്ടാം ലോക മഹായുദ്ധക്കാലത്ത്… ബിയർ കുടിക്കുന്ന സിഗററ്റ് വലിക്കുന്ന യുദ്ധം ചെയ്യുന്ന ഒരു കരടി.. വോജ്‌ടെക്ക് എന്നായിരുന്നു അവന്റെ പേര്..
പോളിഷ് യുദ്ധ തടവുകാർക്ക് ഇറാനിൽ നിന്നാണ് വോജ്‌ടെക്കിനെ കിട്ടിയത്. സൈനികരുടെ ഇടയിൽ വളർന്ന അവൻ പതിയെ അവരിലൊരാളായി മാറി.. പീറ്റർ പ്രെൻഡിസ് എന്ന സൈനികൻ അവന്റെ പരിശീലകനായി. കൈ വീശാനും മാർച്ച് ചെയ്യാനും സല്യൂട്ട് ചെയ്യാനും അവൻ പഠിച്ചു. മറ്റ് ജോലികളൊന്നുമില്ലാതിരിക്കുമ്പോൾ അവൻ സൈനികരോടൊപ്പം ഗുസ്തിയും ബോക്‌സിംഗുമെല്ലാം ആയി വിനോദത്തിലേർപ്പെട്ടു..
രണ്ടാം ലോക മഹായുദ്ധത്തിന്റെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചിരുന്ന രാജ്യമായിരുന്നു പോളണ്ട്. പോളണ്ടിൽ ജർമനിയും സോവിയേറ്റ് യൂണിയനും തമ്മിൽ നടന്ന ആക്രമണമാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്ന് തന്നെ പറയാം.
അക്കാലത്ത് ജർമനിക്കെതിരെ നടത്തിയ മോണ്ടീ അസീനോ പോരാട്ടത്തിന്റെ മുൻപന്തിയിൽ വോജ്‌ടെക്ക് എന്ന പോരാളിയും ഉണ്ടായിരുന്നു. സൈനികരുടെ തോക്കിലേക്കുള്ള വെടിക്കോപ്പുകൾ വഹിച്ചു നടക്കുകയായിരുന്നു യുദ്ധത്തിൽ അവന്റെ ദൗത്യം. സൈനികർക്കുള്ള സ്ഥാനവും നമ്പറും റാങ്കുമെല്ലാം അവനുമുണ്ടായിരുന്നു. പിൽക്കാലത്ത് പോളണ്ടിലെ ഒരു സൈനിക ഗ്രൂപ്പിന്റെ ലോഗോയിലും വോജ്‌ടെക്ക് കയറിക്കൂടിയിരുന്നു. അവന്റെ ധീരതയ്്കും സേവനത്തിനുമുള്ള ബഹുമാനാർത്ഥം അവനെ കോർപ്പൽ പദവിയിലേയ്ക്ക് ഉയർത്തി.
യുദ്ധം തീർന്നു, പോളണ്ട് സോവിയറ്റ് നിയന്ത്രണത്തിലായി. പോളിഷ് സൈന്യം ലോകത്ത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലെത്തി. വോജ്‌ടെക്കിനെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.. അവനെ പോളണ്ടിൽ തന്നെ നിർത്താൻ അവന്റെ സംരക്ഷകർ തയ്യാറായിരുന്നില്ല.
സ്‌കോട്ട്‌ലാൻഡിലായിരുന്നു പിന്നീട് അവന്റെ ജീവിതം. ബെർവിക്ഷർ പ്രവിശ്യയിലെ ഹട്ടൻ എന്ന ഗ്രാമത്തിൽ വോജ്‌ടെക്ക് യുദ്ധത്തിന് ശേഷമുള്ള സമാധാന ജീവിതം നയിച്ചു. പോളണ്ടിലെ നിരവധി മുൻ സൈനികരുമുണ്ടായിരുന്നു അവന് കൂട്ടായി. ആരെയും ഉപദ്രവിക്കാത്ത അവനെ നാട്ടിലെ ജനങ്ങളുടെ പ്രിയങ്കരനായി മാറി.. അവർ അവന് ഭക്ഷണ സാധനങ്ങൾ നൽകി. യുവാക്കൾ അവനോടൊപ്പം ഫുട്‌ബോൾ ഉൾപ്പെടെ കളിച്ചിരുന്നു. അന്ന് പോളിഷ് സമൂഹം നടത്തിയിരുന്ന മിക്ക ആഘോഷങ്ങളിലും വോജ്‌ടെക്ക് ആയിരുന്നു മുഖ്യ അതിഥി.
പിന്നീട് അവനെ എഡിൻബർഗ് മൃഗശാലയ്ക്ക് നൽകി. ബാക്കിയുള്ള ജീവിതകാലം അവൻ അവിടെ കഴിച്ചുകൂട്ടി. പോൡഷ് സൈനികരും പത്രപ്രവർത്തകരുമെല്ലാം സൈലിബ്രിറ്റി സൈനികനായ അവന്റെ സ്ഥിര സന്ദർശകരായിരുന്നു. അവർ അവന് സിഗററ്റും ഭഷണവുമെല്ലാം സമ്മാനമായി കൊണ്ട് വന്നു. തന്റെ യൂണിറ്റുകളിലുണ്ടായിരുന്ന പലരെയും അവൻ തിരിച്ചറഞ്ഞു. പോളിഷ് ഭാഷയിൽ സംസാരിക്കുന്ന അവരോടെല്ലാം വോജ്‌ടെക്ക് പ്രതികരിച്ചു. 1963ൽ തന്റെ 21-ാം വയസിലായിരുന്നു വോജ്‌ടെക്കിന്റെ മരണം. തങ്ങളുടെ സന്തത സഹചാരിയായിരുന്ന അവന്റെ വിയോഗം പോളിഷ് സൈനിരെ ഏറെ വേദനിപ്പിച്ചു. ഇന്ന് വോജ്‌ടെക്കിനെ എന്നും ഓർക്കാനായി അവന് വേണ്ടി സ്‌കോട്ട്‌ലാൻഡിൽ ഒരു വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post