തൃശൂർ: അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി. ഇരിഞ്ഞാലക്കുട സ്വദേശിയായ വിഷ്ണുവിനെ(30)യാണ് ബന്ദിയാക്കിയത്. വധിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ കുടുംബത്തിൽ നിന്നും ലക്ഷങ്ങൾ മോചന ദ്രവ്യം ആവശ്യപ്പെട്ടു. സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും നോർക്കയ്ക്കും യുവാവിന്റെ അമ്മ ഗീത പരാതി നൽകിയിട്ടുണ്ട്.
മോചനദ്രവ്യമായ ഒന്നര ലക്ഷം രൂപ ഇതിനോടകം കുടുംബം നൽകിക്കഴിഞ്ഞു. നാളെ ഉച്ചയ്ക്ക് 12.30ന് മുൻപ് രണ്ടര ലക്ഷം രൂപ നൽകിയില്ലെങ്കിൽ വിഷ്ണുവിനെ ഭീഷണിപ്പെടുത്തുമെന്നാണ് ബന്ദിയാക്കിയവരുടെ ഭീഷണി.
സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റൽ നടത്തുന്ന ജോലിക്കാണ് വിഷ്ണു അർമേനിയയിലേക്ക് പോയത്. എട്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് അവിടെയെത്തിയത്. പണം നൽകി ടിക്കറ്റ് വന്നതിന് ശേഷം മാത്രമായിരുന്നു അർമേനിയയിലേക്കാണ് പോകുന്നതെന്ന് മനസിലായത്. എന്നാൽ, കുറച്ച് നാളുകൾക്ക് ശേഷം വരുമാനം കുറഞ്ഞപ്പോൾ ഹോസ്റ്റൽ വിഷ്ണുവിനെ ഏൽപ്പിച്ച് സുഹുത്തുക്കൾ അവിടെ നിന്നും പോവുകയായിരുന്നു. ഇതോടെ ഹോസ്റ്റൽ ഉടമസ്ഥൻ വിഷ്ണുവിനെ ബന്ദിയാക്കുകയായിരുന്നു.
പത്ത് ലക്ഷമാണ് മോചന ദ്രവ്യമായി ചോദിച്ചിരിക്കുന്നതെന്നാണ് അമ്മ പറയുന്നത്. വ്യാപാരത്തിൽ ഉണ്ടായ നഷ്ടം ചോദിച്ച് വിഷ്ണുവിന്റെ കൂട്ടുകാരും വിഷ്ണുവിനെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് അമ്മ പറയുന്നത്. അർമേനിയയിൽ എത്തി കുറച്ച് നാളുൾക്ക് ശേഷമാണ് ഫോൺ വിളിച്ച് മകൻ ഇക്കാര്യം അറിയിക്കുന്നത്. തുടർന്ന് മകന്റെ തലയിൽ തോക്ക് ചൂണ്ടിക്കൊണ്ടുള്ള ചിത്രം അവർ അയച്ചു തന്നു. ഇതിന് പിന്നാലെ മോചന ദ്രവ്യം ആവശ്യപ്പെട്ട് അവർ വീഡിയോ കോൾ ചെയ്യുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.











