മുംബൈ: കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പർദ്ദ ധരിച്ച് പ്രവേശിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനികൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനികൾ മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകി. മുംബൈയിലെ എൻജി ആചാര്യ ആന്റ് ഡികെ മറാത്ത കേളേജ് ഓഫ് ആർട്‌സ്, സയൻസ് ആന്റ് കൊമേഴ്‌സ് കോളേജിലെ വിദ്യാർത്ഥികൾ ആണ് ഹർജി നൽകിയത്.
പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം കോളേജ് അധികൃതർ യൂണിഫോം നിർബന്ധമാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നടപടിയെ എതിർത്ത് കൊണ്ടായിരുന്നു വിദ്യാർത്ഥിനികൾ കോടതിയെ സമീപിച്ചത്. പർദ്ദയും ഹിജാബും മതവിശ്വാസത്തിന്റെ ഭാഗമാണ് എന്നും അതിനാൽ ഇവ ധരിക്കാതിരിക്കുന്നത് മതനിന്ദയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
ഇസ്ലാം മത വിശ്വാസികളായ വിദ്യാർത്ഥിനികൾ തലയിൽ ഹിജാബ് ധരിച്ച് എത്തുന്നത് പതിവായതോടെയാണ് കോളേജ് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്. കോളേജിന് ഒരു വസ്ത്രധാരണ രീതിയുണ്ടെന്നും അതിനാൽ എല്ലാ വിദ്യാർത്ഥികളും ഇത് പാലിക്കണം എന്നുമാണ് ഉത്തരവിൽ പറയുന്നത്. ബുർഖ, നഖാബ്, ഹിജാബ്, തൊപ്പി, ബാഡ്ജ് മുതലായവ ധരിച്ച് ക്യാമ്പസിൽ പ്രവേശിക്കരുത്. ആൺ കുട്ടികൾ ഫുൾ സ്ലീവ് ഷർട്ടുകൾ മാത്രമേ ധരിക്കാവൂ. ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള പെൺകുട്ടികളുടെ വസ്ത്രധാരണ രീതി അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ വിദ്യാർത്ഥിനികളും മാനേജ്‌മെന്റും തമ്മിലുള്ള തർക്കം പതിവായിരുന്നു. ഇതോടെയാണ്കോളേജ് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ ഉത്തരവ് പിൻവലിക്കാൻ വിദ്യാർത്ഥികൾ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് മാനേജ്‌മെന്റ് വിസമ്മതിച്ചതോടെയായിരുന്നു വിദ്യാർത്ഥിനികൾ കോടതിയെ സമീപിച്ചത്.
അടുത്തിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ അനുമതി ആവശ്യപ്പെട്ട് കർണാടകയിൽ വലിയ പ്രക്ഷോഭം ആണ് നടന്നത്. സനമായ സാഹചര്യം മഹാരാഷ്ട്രയിലും ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന.
Discussion about this post