എറണാകുളം: മഹാദേവനും മഹാവിഷ്ണുവും ഒരുമിച്ചുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് ചളിക്കവട്ടം തൃക്കോവിൽ ക്ഷേത്രം. നാലര ഏക്കറിലധികം തനത് ഭൂമിയെന്ന് സെറ്റിൽമെന്റ് രജിസ്റ്ററിലുൾപ്പെടെ രേഖപ്പെടുത്തിയിട്ടുള്ള ഈ ക്ഷേത്രം പക്ഷെ ഇന്ന് നിൽക്കുന്നത് കഷ്ടിച്ച് എട്ട് സെന്റ് സ്ഥലത്തിലാണ്. അതായത് പ്രദക്ഷിണവഴി പോലും ഇല്ലെന്ന് ചുരുക്കം. ബാക്കിയുള്ള സ്ഥലമെല്ലാം ചില സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുകയാണ്. ക്ഷേത്ര ഭൂമി ക്ഷേത്രത്തിന് തന്നെ തിരികെ നേടിക്കൊടുക്കാനുള്ള നിയമ യുദ്ധത്തിലാണ് ഇവിടുത്തെ വിശ്വാസികൾ.. നിയമ യുദ്ധത്തിൽ അവർക്ക് നേരിടേണ്ടി വരുന്നതിൽ ന്യായാധിപരും ഉൾപ്പെടുമ്പോൾ ഒരു സമൂഹത്തിന് എവിടെ നിന്ന് നീതി ലഭിക്കും..
81 സെന്റ് സ്ഥലമാണ് ക്ഷേത്രത്തിന്റേതായി ഉള്ളതെന്ന് സെറ്റിൽമെന്റ് രജിസ്റ്ററില്‍ പറയുന്നു. എന്നാൽ വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശം മുഴുവന്‍ പല സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്. ക്ഷേത്രത്തിന്റെ അകത്തു നിന്നും പുറത്തേക്ക് ഇറങ്ങാന്‍ പോലും സ്ഥലമില്ലെന്ന് ഭക്തര്‍ പറയുന്നു. ക്ഷേത്രത്തിലെ അന്നദാനം പോലുള്ള ചടങ്ങുകള്‍ക്കോ പ്രദക്ഷിണത്തിനോ ഉപദേവന്‍മാരുടെ പ്രതിഷ്ഠക്കോ ക്ഷേത്രത്തില്‍ സ്ഥലമില്ല. മേല്‍ശാന്തിക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സമീപത്തെ വീടുകളില്‍ പോകേണ്ട അവസ്ഥയാണ് എന്ന് ഭക്തര്‍ പറയുന്നു.
സംഭവത്തെ തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ് ഭക്തര്‍. ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേസ് ഇപ്പോൾ ഹൈക്കോടതി വരെ എത്തി നില്‍ക്കുന്നു. ക്ഷേത്ര കുളം മൂടിയതുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ ആദ്യം പരാതിയുമായി മുന്നോട്ട് പോകുന്നത്. അന്ന് സ്റ്റേ വാങ്ങിയെങ്കിലും പിന്നീട് പല തവണയും മറ്റുള്ളവർ ചേര്‍ന്നു കുളം മൂടുന്ന സാഹചര്യം ഉണ്ടായി. നാട്ടുകാര്‍ ചേര്‍ന്നാണ് പിന്നീട് ക്ഷേത്ര കുളം പഴയ രീതിയില്‍ ആക്കുക പതിവ്.
കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിന്റെ പുറകു വശത്തെ ഭൂമി ജഡ്ജിമാർക്ക് സ്വകാര്യ വ്യക്തി വിറ്റു. ഇപ്പോൾ വലിയൊരു ഫ്ലാറ്റ് തന്നെ അവിടെ ഉയർന്നു വന്നു. ഫ്ലാറ്റിന്റെ നിർമ്മാണത്തിന് സ്റ്റേ ആവശ്യപ്പെട്ട് കോടതിയില്‍ പോയിരുന്നെങ്കിലും എതിര്‍ ഭാഗത്ത് ന്യായാധിപന്‍മാര്‍ തന്നെ ആയതുകൊണ്ട് നിർമ്മാണം തടയാൻ പരാതിക്കാര്‍ക്ക് ആയില്ല.
ഇതിനോടൊപ്പം ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് തന്നെ ഗുരുമന്ദിരത്തിന്റെ നിര്‍മ്മാണവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഹിന്ദുക്കളെ തമ്മില്‍ തന്നെ തെറ്റിച്ച് ഒരു സ്പര്‍ദ്ധ ഉണ്ടാക്കാനാണ് ഇതിന് പിന്നിലുള്ളവരുടെ ശ്രമമെന്ന് ആണ് ഭക്തരുടെ ആരോപണം. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിന് കുറുകെ സമീപത്തെ സ്ഥാപന ഉടമ കെട്ടിയ മതില്‍ തങ്ങൾ ഇടപെട്ട് പൊളിച്ചു കളയുകയായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.
ക്ഷേത്ര ഭൂമി വില്‍ക്കാനും ക്രയവിക്രയം നടത്താനും എങ്ങനെയാണ് ഇവര്‍ക്ക് കഴിഞ്ഞതെന്നും എന്ത് രേഖകൾ ആണ് ഇതിൽ ഉള്ളതെന്നും ആര്‍ക്കും അറിയില്ല. ഭൂമി അവരുടേത് എന്ന് പറഞ്ഞു കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് നാട്ടുകാര്‍ക്ക് പോലും മനസ്സിലാകുന്നത്. തങ്ങളുടെ ഭഗവാന് അവകാശമുള്ള 81 സെന്റ് സ്ഥലമെങ്കിലും തങ്ങൾക്ക് തിരികെ വേണമെന്നാണ് ഭക്തരുടെ ആവശ്യം. അതിന് എത്ര കഷ്ടപ്പാടുകള്‍ സഹിക്കാനും തങ്ങൾ തയ്യാറാണെന്നും ഇവർ പറയുന്നു.
Discussion about this post