ലഖ്നൗ : വാരണസിയിൽ നടന്ന പൊതു ചടങ്ങിൽ വച്ച് രാജ്യത്തെ 9.26 കോടി കർഷകർക്കുള്ള പിഎം കിസാൻ സമ്മാൻ നിധി അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപതിനായിരം കോടി രൂപയാണ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്ന രീതിയിൽ അനുവദിച്ചിട്ടുള്ളത്. തുടർച്ചയായി മൂന്നാം തവണയും തന്നെ തിരഞ്ഞെടുത്ത വാരണസിയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
വാരണസിയിൽ നടന്ന കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയോടൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും പങ്കെടുത്തു. കാശിയെയും ഗംഗാമാതാവിനെയും കാശി വിശ്വനാഥനെയും ഇവിടുത്തെ ജനങ്ങളെയും താൻ നമിക്കുന്നതായി പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്യാൻ തന്റെ ജീവിതം സമർപ്പിക്കപ്പെട്ടിരുന്നുവെന്നും മോദി വ്യക്തമാക്കി.
മൂന്നുതവണ ഒരേ സർക്കാർ തിരഞ്ഞെടുക്കപ്പെടുക എന്നുള്ളത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 60 വർഷത്തിന് മുൻപായിരുന്നു ഇത്തരത്തിൽ മുൻപ് സംഭവിച്ചിട്ടുള്ളത്. തന്റെ സർക്കാരിനെ മൂന്നാം തവണയും തിരഞ്ഞെടുത്ത എല്ലാ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും മോദി വ്യക്തമാക്കി. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുന്നതിൽ ഇനി കാർഷിക മേഖല വലിയ പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി കിസാൻ സമ്മാൻ സമ്മേളനത്തിൽ അറിയിച്ചു.
Discussion about this post