കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപക പരിശോധനയുമായി പോലീസ്. ബോംബുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. അതേസമയം എരഞ്ഞോളി സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തലശ്ശേരി, ന്യൂമാഹി, കൂത്ത് പറമ്പ് എന്നിവിടങ്ങളിലാണ് പോലീസ് ശക്തമായ പരിശോധന നടത്തുന്നത്. ജില്ലയിലെ സംഘർഷ ബാധിത മേഖലകളാണ് ഇത്. പ്രദേശങ്ങളിൽ ആൾപ്പാർപ്പ് ഇല്ലാത്ത പറമ്പുകളും വീടുകളും കേന്ദ്രീകരിച്ചാണ് പോലീസിന്റെ പരിശോധന. സാധാരണയായി ആളൊഴിഞ്ഞ വീടുകളിൽ ആണ് ബോംബുകൾ നിർമ്മിക്കുക. ഇവ പിന്നീട് ആളൊഴിഞ്ഞ പറമ്പുകളിൽ സൂക്ഷിക്കുകയാണ് ബോംബ് നിർമ്മാണ സംഘങ്ങളുടെ രീതി. ഇതേ തുടർന്നാണ് പോലീസ് ആളൊഴിഞ്ഞ പറമ്പുകളും വീടുകളും കേന്ദ്രീകരിച്ച് പരിശോന നടത്തുന്നത്. പരിശോധന നടത്തേണ്ട സ്ഥലങ്ങളുടെ പട്ടിക ഇതിനോടകം തന്നെ പോലീസ് തയ്യാറാക്കി കഴിഞ്ഞു.
പാനൂർ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ സമാന രീതിയിൽ പോലീസ് ജില്ലയിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ലെന്നാണ് എരഞ്ഞോളിയിലെ സംഭവം വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പോലീസിന്റെ കർശന പരിശോധന.
അതേസമയം വേലായുധൻ കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപത്തെ ദിവസമാണ് ബോംബ് പറമ്പിൽ കൊണ്ടിട്ടത് എന്ന് പോലീസ് പറഞ്ഞു. വേലായുധൻ പതിവായി പറമ്പിൽ എത്തി തേങ്ങ പെറുക്കാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ അപ്രതീക്ഷിതമായി വസ്തു പറമ്പിൽ നിന്നു ലഭിക്കുന്നത്. ഇത് എന്തെന്ന് അറിയുന്നതിന് വേണ്ടിയാണ് വേലായുധൻ തുറന്ന് നോക്കിയത് എന്നും പോലീസ് പറഞ്ഞു. ബോംബ് എങ്ങിനെ ഇവിടെയെത്തി എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് നിലവിലെ അന്വേഷണം. പ്രദേശത്തെ ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Discussion about this post