മുംബൈ: ജനസംഖ്യാ വിസ്ഫോടനം ചർച്ച ചെയ്യുന്ന സിനിമ ഹമാരെ ബാര റിലീസിനൊരുങ്ങുന്നു. ചിത്രം പ്രദർശിപ്പിക്കാൻ മുംബൈ ഹൈക്കോടതി അനുമതി നൽകി. ഈ മാസം 21 നാകും തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുക.
ജൂൺ ഏഴിനായിരുന്നു ചിത്രം റിലീസ് ചെയ്യാൻ ഇരുന്നത്. എന്നാൽ ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക വിശ്വാസികളായ ചിലർ കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രം മുസ്ലീം സമൂഹത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നുവെന്നും ഇസ്ലാമിക ഗ്രന്ഥമായ ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇത് പരിഗണിച്ച കോടതി ചിത്രത്തിന്റെ പ്രദർശനത്തിന് താത്കാലികമായി വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
ജസ്റ്റിസുമാരായ ബിപി കൊലബവല്ല, ഫിർദോഷ് പൂനിവല്ല എന്നിവർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുൻപാകെ ആയിരുന്നു ഹർജി. ഇത് പരിഗണിച്ച കോടതി ചിത്രത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകി. ഇതിന് പുറമേ ചിത്രത്തിൽ 12 സൈക്കന്റ് ദൈർഘ്യം വരുന്ന അറിയിപ്പ് നൽകാനും കോടതി നിർദ്ദേശിച്ചു. സിനിമ ഇസ്ലാം മതവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതെല്ലും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ളത് ആണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്.
അന്നു കബൂർ മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഹമാരെ ബാര. മനോജ് ജോഷി, പരിതോഷ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെയാണ് പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ കോടതിയിൽ ഹർജി നൽകിയത്. തുടർന്നാണ് ജൂൺ 14 ലേക്ക് പ്രദർശനം മാറ്റിയത്. എന്നാൽ റിലീസ് ഉണ്ടായില്ല. ഇതേ തുടർന്ന് ഈ മാസം 21 ന് ചിത്രം തിയറ്ററുകൾ വഴി റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. നിലവിൽ ചിത്രത്തിന്റെ പ്രദർശനത്തിന് കർണാടക സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post