തിരുവനന്തപുരം: ലോക്‌സഭാ പ്രോ ടെം സ്പീക്കറെ നിയമിച്ച കേന്ദ്രസർക്കാർ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഇതിന് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു പിണറായി വിജയന്റെ വിമർശനം.
പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ടാണ് ലോകസഭ പ്രോ ടെം സ്പീക്കറെ നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ നടപടി പ്രതിഷേധാർഹമാണ്. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി ജെ പിയുടെ മറുപടി? പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂ എന്നും പിണറായി വിജയൻ വ്യക്തമാക്കി.
Discussion about this post