ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിത വില്യംസിന്റെ മടക്കയാത്ര അനിശ്ചിത്വത്തിൽ. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോയ ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറാണ് പ്രശ്നം. കഴിഞ്ഞ 13ന് തിരിച്ചുവരാനിരുന്ന സുനിത വില്യംസിന്റെയും സഹയാത്രികൻ ബച്ച് വിൽമോറിന്റെയും യാത്ര 26ലേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, തകരാർ പരിഹരിക്കാത്തതിനാൽ ഇത്തവണയും യാത്ര മുടങ്ങി.
സംഭവത്തിൽ നാസയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സാങ്കേതിക പിഴവുകൾ അധികൃതർക്ക് നേരത്തെ അറിയാമായിരുന്നു. എന്നാൽ, കാര്യമായ പ്രശ്നമില്ലെന്ന് പറഞ്ഞ് ഇവയെല്ലാം അവഗണിക്കുകയായിരുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ഈ മാസം അഞ്ചിനാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശത്ത് എത്തിയത്. നിരവധി പ്രതിസന്ധികളിലൂടെയാണ് ദൗത്യം കടന്നുപോയത്. സാങ്കേതിക പിഴവുകൾ കാരണം രണ്ട് തവണ ദൗത്യം മാറ്റി വച്ചിരുന്നു. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതകചോർച്ച അവസാന ഘട്ടത്തിൽ യാത്ര കൂടുതൽ ദുഷ്കരമാക്കി. അഞ്ച് തവണയാണ് പേടകത്തിൽ ഹീലിയം ചോർച്ചയുണ്ടായത്.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള സാധ്യതയും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, ഇതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് നാസ.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഗഗനചാരികൾക്ക് സാധാരണ രീതിയിൽ 45 ദിവസമാണ് നിൽക്കാനാവുക. അപൂർവം ചില സാഹചര്യങ്ങളിൽ 72 ദിവസം വരെ തുടരാം. ഈ സമയത്തിനുള്ളിൽ
സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും തിരികെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷയിലാണ് നാസ.
Discussion about this post