മലപ്പുറം: കേരളത്തിലെ പുരുഷൻമാർക്കിടയിൽ ആശങ്കകരമായ ഒരു പ്രവണ ഉയർന്നുവരുന്നതായി നിരീക്ഷണം. സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരുഷൻമാരുടെ എണ്ണമാണ് വർദ്ധിക്കുന്നത്. ഇത് ആശങ്കാജനകമാണെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി അഭ്ിപ്രായപ്പെട്ടു.മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉന്നയിച്ച് വനിതാകമ്മിഷന്റെ സഹായത്തോടെ ഡി.എൻ.എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിച്ചിട്ടും ഭർത്താവ് സംരക്ഷണം നൽകുന്നില്ലെന്ന യുവതിയുടെ പരാതി പരാമർശിച്ചാണ് കമ്മീഷൻ ഈ ആശങ്ക പങ്കുവച്ചത്. സ്വന്തം വീട്ടിൽ നിന്ന് ഭർത്താവ് പുറത്താക്കിയതിനെ തുടർന്ന് യതീംഖാനയിൽ അഭയം തേടിയ യുവതിക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതമായി വീട്ടിൽ തന്നെ താമസിക്കാനുള്ള സാഹചര്യമൊരുക്കാൻ വനിതാശിശു സംരക്ഷണ ഓഫീസർക്ക് വനിതാകമ്മിഷൻ നിർദ്ദേശം നൽകി. ഭാര്യയും ഭർത്താവും ചേർന്ന് വായ്പയെടുത്ത് നിർമ്മിച്ച വീട്ടിൽ നിന്നാണ് ഭർത്താവ് ഭാര്യയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ടത്. സ്വന്തം വീട്ടിൽ താമസിക്കാൻ അവർക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും അതിന് പൂർണ്ണമായ സംരക്ഷണം നൽകുമെന്നും കമ്മിഷൻ പറഞ്ഞു.
നാല് ഡി എൻ എ പരിശോധന കേസുകളാണ് ഇപ്പോൾ വനിത കമ്മീഷന്റെ മുന്നിലുള്ളത്.വളരെ ആശങ്കയുളവാക്കുന്ന കാര്യമാണിത്. മദ്യവും മയക്കുമരുന്നും ഗാർഹികാന്തരീക്ഷം അത്യന്തം സങ്കീർണമാക്കുന്നതായും കമ്മീഷൻ നിരീക്ഷിച്ചു. കുടുംബാന്തരീക്ഷത്തിലെ ആശയവിനിമയപ്രശ്‌നങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജീവിതത്തെയും തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് കമ്മീഷൻ കൗൺസലിങിന് സൗകര്യമൊരുക്കുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്, കൊച്ചി മേഖലാ ഓഫീസുകളിലും കൗൺസലർമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
Discussion about this post