കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലൂടെ തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നും ഇഡി കണ്ടെത്തി. കേസിൽ സിപിഎമ്മിനെ ഇഡി പ്രതി ചേർത്തു.
കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍ അടക്കം 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ളതാണ് ഈ അക്കൗണ്ടുകൾ.
ഇതിന് പുറമേ, പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാന്‍ സിപിഎം വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഇഡി കണ്ടുകെട്ടി. കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകള്‍, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് എന്നിവയാണ് ഇഡി മരവിപ്പിച്ചത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ആകെ 29 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. ബാങ്കിൽ നിന്നും അനധികൃതമായി ലോണ്‍ സമ്പാദിച്ച ഒന്‍പതു വ്യക്തികളുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
Discussion about this post