കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ പൊട്ടിത്തെറി. സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് തർക്കത്തിലേക്ക്. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്തെത്തി.എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് അദ്ദേഹം എല്ലാ അംഗങ്ങൾക്കും കത്തയച്ചു.
ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ ലഭിക്കുകയും അയാളെക്കാൾ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ഞാൻ പരാജയപ്പെട്ടെന്ന രീതിയിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ .തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നുവെന്ന് അദ്ദേഹം കത്തിൽ കുറ്റപ്പെടുത്തി.
പ്രസിഡന്റ് മോഹന്‍ലാല്‍, ട്രഷറർ ഉണ്ണി മുകുന്ദന്‍ എന്നിവരെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ സിദ്ധീഖ് (ജനറല്‍ സെക്രട്ടറി), ജഗദീഷ്, ജയന്‍ ചേർത്തല (വൈസ് പ്രസിഡന്റ്, ബാബു രാജ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.ഇതിന് ശേഷമായിരുന്നു എക്സിക്യൂട്ടീവിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നത്. 11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
Discussion about this post