തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നടത്തിയ ആദ്യത്തെ ചരക്കുകപ്പൽ സാൻ ഫെർണാൺഡോയ്ക്ക് ഔദ്യോഗികമായി സ്വീകരണം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവാനന്ത സോനോവാളും ചേർന്ന് മദർ ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിച്ചു. ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി.
‘അങ്ങനെ നമ്മുടെ കേരളത്തിന് അതുംനേടാനായിരിക്കുന്നു’ എന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന് മാത്രമല്ല അയൽരാജ്യങ്ങൾക്ക് കൂടി അഭിമാനിക്കാവുന്ന പദ്ധതിയാണ് നടപ്പിലായിരിക്കുന്നത് പറഞ്ഞ മുഖ്യമന്ത്രി എൽഡിഎഫ് സർക്കാർ ഇതിൽ വഹിച്ച പങ്ക് എണ്ണിയെണ്ണി പറയുകയും ചെയ്തു. പ്രസംഗത്തിൽ അദാനി ഗ്രൂപ്പിനെ പുകഴ്ത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് നന്ദിയും പറഞ്ഞു. കരാർ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ് ഈയൊരു ദിവസത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിന്റെ ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സഹായിച്ച തുറമുഖത്തിന്റെ കരാറുകാരായ അദാനി ഗ്രൂപ്പിനെ അഭിനന്ദിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ദീർഘനാളത്തെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് ഒരു പുതിയ അധ്യായം തുറക്കപ്പെടുന്ന നിമിഷമാണ്. രാജ്യത്തിന് തന്നെ അഭിമാനകമായ മുഹൂർത്തമാണിത്. ഇത്തരം തുറമുഖങ്ങൾ ലോകത്ത് കൈവിരലിൽ എണ്ണാവുന്നത് മാത്രമേയുള്ളൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകഭൂപടത്തിൽ ഇന്ത്യ ഇതിലൂടെ സ്ഥാനംപിടിച്ചിരിക്കുകയാണ്. ലോകത്തെ വൻകിട തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞത്ത് യാഥാർഥ്യമായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തിൽ ഒരിക്കൽപോലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതിരുന്ന പിണറായി വിജയൻ തന്റെ സർക്കാരുകളിൽ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവർകോവിലിന്റെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.
Discussion about this post