ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് വിജയകരമായി അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിലെ പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ ധനമന്ത്രിയുടെ സാരിയും ചർച്ചയാവുന്നുണ്ട്. മജന്ത ബോർഡറിലുള്ള ആന്ധ്രയിൽ പ്രചാരത്തിലുള്ള ‘മംഗൾഗിരി’ വെള്ള സിൽക്ക് സാരിയാണ് മന്ത്രി ബജറ്റ് അവതരണത്തിനായി തിരഞ്ഞെടുത്തത്. മജന്ത ബോർഡറിൽ ഗോൾഡൻ വർക്കുണ്ട്. സാരിക്ക് ഇണങ്ങുന്നതാണ് മജന്ത നിറത്തിലുള്ള സിൽക്ക് ബ്ലൗസ്.

ഇന്നലെ രാഷ്ട്രപതിഭവനിലേക്ക് പുറപ്പെടാനിറങ്ങിയപ്പോൾ നിർമ്മലാ സീതാരാമൻ ധരിച്ചത് നീല നിറത്തിൽ ചിത്രത്തുന്നലുകളോടുകൂടിയ സാരിയാണ്. ഇതാണ് ടസർ സിൽക്ക് സാരി. ഇതിലെ ചിത്രത്തുന്നലുകൾക്ക് പിന്നിലും ഒരു കഥയുണ്ട്. സാരിയിലെ ചിത്രത്തുന്നൽ ബംഗാളിലെ കുടിൽവ്യവസായമെന്ന നിലയിൽ പേരുകേട്ട ‘കാന്ത’ വർക്കാണ്. ബംഗാളിലെ ഗ്രാമീണ വനിതകളുടെ പാരമ്പര്യവും ഉപജീവനവുമായ കാന്ത വർക്ക് റണ്ണിങ് സ്റ്റിച്ചിങ് എന്ന ലളിതമായ തുന്നൽ ചേരുന്നതാണ്. ഇടക്കാലത്ത് അന്യം നിന്നു പോയ ഈ കൈത്തറി 1940ലാണ് തിരിച്ചു വരുന്നത്. അതിന് കാരണമായത് രബീന്ദ്രനാഥ ടഗോറിന്റെ കുടുംബം നടത്തിയ ഇടപെടൽ ആണ്.
ഈ വർഷം തുടക്കത്തിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ എത്തിയപ്പോൾ നീല കൈത്തറി സാരിയാണ് നിർമല തിരഞ്ഞെടുത്തത്. സർക്കാർ മുദ്രയുള്ള ചുവപ്പ് കവറിൽ ഒരു ടാബ്‌ലറ്റും കയ്യിൽ കരുതിയിരുന്നു.











Discussion about this post