തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് മുതൽ 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഓറഞ്ച് അലർട്ട്.ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും ഉണ്ട്. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ആഗസ്റ്റ് 17 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല
Discussion about this post