ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡ ജില്ലയിലെ അസർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ ഭീകരന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
പുലർച്ചെയോടെയാണ് ഇവിടേയ്ക്ക് സൈനിക സംഘം എത്തിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. തുടർന്ന് ഭീകരർക്കായി പരിശോധന ആരംഭിച്ചു. ഇതിനിടെ ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും എം4 റൈഫിൾ സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇവരുടെ ബാഗുകളും കണ്ടെടുത്തിട്ടുണ്ട്.
രാജ്യം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെയാണ് കശ്മീരിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി കശ്മീർ മേഖലയിൽ ഭീകരർ ആക്രമണം ശക്തമാക്കിയി്ട്ടുണ്ട്. അതുകൊണ്ട് തന്നെ മുൻപെങ്ങും ഇല്ലാത്ത വിധം ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്.










