തിരുവനന്തപുരം: തനിക്കെതിരെ മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് പിന്തുണയുമായി മന്ത്രി സജി ചെറിയാന്‍. ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ് രഞ്ജിത്ത്. അദ്ദേഹത്തിനെതിരെ വന്ന ആരോപണത്തിന്റെ വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ല. പരാതി വരട്ടെയെന്നും മന്ത്രി പ്രതികരിച്ചു.
സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കും. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍, എന്തെങ്കിലും നടപടി എടുക്കണമെങ്കിൽ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂ? മാധ്യമങ്ങൾ വഴി ഉന്നയിച്ച മൊഴിയിൽ കേസെടുക്കാൻ കഴിയില്ല. നടിയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചില്ലേ എന്നും പറഞ്ഞു.
‘പാലേരി മാണിക്യ’ത്തിൽ ഓഡിഷനുവേണ്ടിയാണ് നടി ശ്രീലേഖയെ വിളിച്ചുവരുത്തിയത് എന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. അവരുടെ പ്രകടനം തൃപ്തികരമായി തോന്നാത്തത് കൊണ്ടാണ് സിനിമയില്‍ എടുക്കാതെ ഇരുന്നത്. മോശമായി പെരുമാറിയിട്ടില്ല. താന്‍ ഇരയും അവർ വേട്ടക്കാരനുമാണ് എന്നും രഞ്ജിത്ത് പറഞ്ഞു.
പാലേരി മാണിക്യ’ത്തിൽ അഭിനയിക്കാന്‍ വേണ്ടിയല്ല ഓഡിഷനുവേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയത്. എന്നാല്‍, അവരുടെ പ്രകടനം തൃപ്തികരമായി ഞങ്ങൾക്ക് തോന്നിയില്ല. എന്നോട് ഒരു സിഗരറ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അവരോട് അടുത്ത് പെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ല. അഭിനയത്തിൽ ഞങ്ങൾ തൃപ്തരല്ലെന്ന കാര്യം പിറ്റേന്നു തന്നെ സഹസംവിധായകൻ ശങ്കർ രാമകൃഷ്ണൻ അവരെ അറിയിക്കുകയും ചെയ്തു. അപ്പോൾ അവർ ശങ്കറിനോട് ക്ഷോഭിച്ചു സംസാരിച്ചതായി അറിഞ്ഞിരുന്നു.
ഇപ്പോൾ ഇങ്ങനെയൊരു വിവാദം ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണ്. ഇവിടെ ഞാൻ ഇരയും അവർ വേട്ടക്കാരനുമാണ്. അവർ നിയമപരമായി നീങ്ങിയാൽ, ഞാൻ ആ വഴിക്കുതന്നെ അതിനെ നേരിടും’- രഞ്ജിത്ത് വ്യക്തമാക്കി.
പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്ന് ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും നടി കൂട്ടിച്ചേർത്തു. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല.
തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് താരം പറയുന്നു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷിയോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല”, ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു.
Discussion about this post