ബംഗളൂരു; ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രമായി ബംഗളൂരു. ഭാവിയിൽ ബിസിനസ് രംഗത്ത് ഏറ്റവും കൂടുതൽ വികസനം കൈവരിക്കുന്ന നഗരമായി ബംഗളൂരു മാറാനുള്ള സാദ്ധ്യതയാണ് വൻകിട കമ്പനികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. നൈറ്റ് ഫ്രാങ്ക് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്തെ വൻകിട കമ്പനികൾ നഗരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മലയാളികൾക്കും ഗുണം ചെയ്യും.
ബംഗളൂരുവിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ ആരംഭിക്കാനാണ് വിദേശ ബിസിനസ് കോർപ്പറേഷനുകൾ താത്പര്യപ്പെടുന്നത്. ഭാവിയിലെ വളർച്ച് മുൻപിൽ കണ്ടുകൊണ്ടാണ് ഈ നീക്കം. ഒക്യുപ്പൻസിയുള്ള ഓഫീസ് സ്ഥാപിക്കുന്നതിനായി വൻകിട കെട്ടിടങ്ങൾ കമ്പനികൾ വാടകയ്ക്ക് എടുക്കുന്നതും നിർമ്മിക്കുന്നതും വർദ്ധിച്ചിട്ടുണ്ട്. ഇതാണ് ബംഗളൂരു നഗരത്തിൽ കമ്പനികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവെന്നതിന് തെളിവ്.
ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് ഡിമാൻഡ് 55 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ വലിപ്പമുള്ള കെട്ടിടങ്ങൾക്ക് 45 ശതമാനമാണ് ഡിമാൻഡ്. കഴിഞ്ഞ ആറ് മാസത്തിനിടെ 1.56 കോടി സ്‌ക്വയർഫീറ്റ് സ്ഥലം ആണ് വിവിധ കമ്പനികൾ വാടകയ്ക്ക് എടുത്തിട്ടുള്ളത്.
50,000 മുതൽ ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വരെയുള്ള ഓഫീസ് സ്‌പേസുകളോടുള്ള കമ്പനികളുടെ താത്പര്യം 21 ശതമാനം ആണ്. ഇതിന് താഴെയുള്ള ഓഫീസ് സ്‌പേസുകൾ വെറും 11.7 ശതമാനം മാത്രമാണ് വിറ്റും വാടകയ്ക്കും പോകുന്നത്. ഇത് സൂചിപ്പിക്കുന്നത് വലിയ ഓഫീസുകൾ സ്ഥാപിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത് എന്നാണ്.
കേരളത്തിൽ നിന്ന് നല്ലൊരു ശതമാനം ചെറുപ്പക്കാർ ബംഗളൂരുവിൽ ജോലി ചെയ്യുന്നുണ്ട്. വൻ കിട കമ്പനികൾ നഗരത്തിലേക്ക് എത്തുന്നതോടെ വലിയ അവസരങ്ങളാണ് ഇവർക്ക് ലഭിക്കുക.










