ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങളിൽ പേജർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണങ്ങളിൽ നടുങ്ങിയിരിക്കുകയാണ് ലോകം. പണികിട്ടിയത് ഹിസ്ബുള്ളയ്ക്കാണെങ്കിൽ പണി കൊടുത്തത് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് തന്നെ എന്നാണ് അനുമാനം. ഏതാണ്ട് മൂവായിരത്തിലധികം ആളുകളെ പരിക്കേൽപ്പിക്കുകയും നിരവധി ഭീകരർ വധിക്കപ്പെടുകയും ചെയ്തത് പേജർ എന്ന കുഞ്ഞൻ ഉപകരണം ഉപയോഗിച്ചുള്ള തന്ത്രത്തിലൂടെയായിരുന്നുവെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.
ഇത് വരെ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന അനുമാനം മാത്രമേ ഉള്ളൂ. എന്നാൽ പിന്നിലുള്ള കരങ്ങൾ തങ്ങളുടേത് തന്നെയെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് രാജ്യം. യുദ്ധത്തിന്റെ പുതിയഘട്ടം ആരംഭിക്കുകയാണെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒഴിപ്പിച്ച ഇസ്രായേലികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തു. ഹിസ്ബുള്ളയ്ക്കെതിരായ പോരാട്ടത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നിരവധി കഴിവുകൾ ഇസ്രായേലിനുണ്ടെന്ന് ഐഡിഎഫ് മേധാവി ഹെർസി ഹലേവിയും പറഞ്ഞു.











