ന്യൂഡൽഹി: ഗ്രീസിൽ വീടുകളും സ്ഥലങ്ങളും വാങ്ങിക്കൂട്ടി ഇന്ത്യക്കാർ. കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഗ്രീസിൽ വീടുകളും പ്രോപ്പർട്ടികളും വാങ്ങുന്നവരുടെ എണ്ണം 37 ശതമാനം വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. റെസിഡൻസി പെർമിറ്റുകൾ ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യക്കാരുടെ പുതിയ നീക്കം.
വീടോ മറ്റ് പ്രോപ്പർട്ടികളോ വാങ്ങുന്ന ഇന്ത്യക്കാർക്ക് റെസിഡൻഷ്യൽ പെർമിറ്റ് നൽകുന്ന ഗോൾഡൻ വിസ നയം നിലവിൽ ഗ്രീസ് നടപ്പാക്കുന്നുണ്ട്. ഈ നയത്തിൽ രാജ്യം മാറ്റാൻ വരുത്താൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് അതിവേഗത്തിൽ വീടുകൾ വാങ്ങിക്കൂട്ടാൻ ഇന്ത്യക്കാർ പ്രേരിപ്പിച്ചത്. നയം മാറുന്നതിന് മുൻപേ സ്ഥിരതാമസം ഉറപ്പാക്കുകയാണ് ഇതിലൂടെ ആളുകൾ ലക്ഷ്യമിടുന്നത്.
250,000 യൂറോ (2.2 കോടി രൂപ) കുറഞ്ഞ പരിധിയിലായിരുന്നു വിൽപ്പന. ഇന്ത്യക്കാർ വീടുകൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയത് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കരുത്തേകിയിട്ടുണ്ട്. ഇത് പ്രോപ്പർട്ടികളുടെ വില വർദ്ധനവിനും കാരണം ആയിട്ടുണ്ട്. ഏഥൻസ്, തെസ്സലോനിക്കി, മൈക്കോനോസ്, സാന്റോറിനി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രോപ്പർട്ടിയ്ക്ക് ഡിമാൻഡ് കൂടുതൽ ഉള്ളത്. ഇവിടങ്ങളിൽ വിലയും വർദ്ധിച്ചിട്ടുണ്ട്. വില ഉയരുന്നത് നിയന്ത്രിക്കാൻ ഗവൺമെന്റ് ഈ പ്രദേശങ്ങളിലെ നിക്ഷേപ പരിധി 800,000 യൂറോയായി (ഏകദേശം 7 കോടി) ഉയർത്തിയിട്ടുണ്ട്.










