ബംഗളൂരു; ഗംഗാവലി പുഴയിൽ നിന്നും പുറത്തെടുത്ത ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കോഴിക്കോട് സ്വദേശി അർജുന്റേത് തന്നെ. ഡിഎൻഎ പരിശോധന ഫലം വന്നതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കും. കോഴിക്കോട് കണ്ണാടിക്കലാണ് അർജുന്റെ സ്വദേശം.
അർജുന്റെ മൃതദേഹം എത്തിക്കുന്നതിനുള്ള ആംബുലൻസ് സജ്ജമാണ്. കർണാടക പോലീസിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ ആംബുലൻസിന് സുരക്ഷ നൽകുക.
കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചാൽ കാർവാർ എസ്പി എം നാരായണയും സംഘത്തിനൊപ്പമുണ്ടാകും.
കഴിഞ്ഞ ദിവസമാണ് ഗംഗാവലി പുഴയിൽ നിന്നും അർജുൻ ഓടിച്ചിരുന്ന ട്രക്ക് പുറത്തെടുത്തത്. ഇതിൽ ക്യാബിനുള്ളിൽ ആയിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങൾ. രണ്ട് മാസത്തോളം പിന്നിട്ടിരുന്നതിനാൽ മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നു.










