തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. തുടർനടപടികൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥർ പരിശോധിച്ചു. മൊഴി നൽകിയ നടിമാരെയും ചലച്ചിത്ര പ്രവർത്തകരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നാണ് അറിയിച്ചതെന്നാണ് സൂചന.
നിലവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആകെ ഒരു കേസ് മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മേക്കപ്പ് മാനേജർക്ക് എതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്.
354 വകുപ്പു പ്രകാരം പൊൻകുന്നം പോലീസ് ആണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലത്തും കോട്ടയത്തുമാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ പുരുഷന്മാർക്കെതിരെ കേസെടുത്തത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.












