ഇസ്ലാമാബാദ്: പ്രണയബന്ധം എതിർത്ത കുടുംബത്തെ കൂട്ടിക്കൊല ചെയ്ത് 18 കാരി. കുടുംബത്തിലെ 13 പേരെയാണ് യുവതി വിഷം നൽകി കൊന്നത്. പാകിസ്താനിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകം നടത്തിയ യുവതിയെയും കൂട്ടുനിന്ന കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. സിന്ധ് പ്രവിശ്യയിലെ ഖൈർപുരിലാണ് സംഭവം. ഷെയ്‌സ്ത ബ്രോഹി,കാമുകൻ അമീർ ബക്ഷി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവദിക്കാത്തതാണ് ക്രൂരതയ്ക്ക് കാരണം.അമീർ ബക്സിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം വകവയ്ക്കാതെ യുവതിയുടെ വിവാഹനിശ്ചയം മറ്റൊരാളുമായി നടത്തി. ഇതും കൊലപാതകത്തിന് കാരണമായി.
അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയം ഉയർന്നത്.പോസ്റ്റ്മോർട്ടത്തിൽ വിഷം ഉള്ളിൽച്ചെന്നാണ് എല്ലാവരുടേയും മരണമെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം വേഗത്തിലാക്കി.കുടുംബത്തിലെ പതിമ്മൂന്നംഗങ്ങൾ മരിക്കുകയും ഷെയ്സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. അമീർ ബക്ഷി കൈമാറിയ വിഷം ഷെയ്സ്ത ഭക്ഷണത്തിൽ കലർത്തി നൽകുകയായിരുന്നു.
ഷൈസ്ത അവളുടെ പിതൃ ബന്ധുവായ അമീർ ബക്സ് ബ്രോഹിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, എന്നാൽ അവളുടെ മാതാപിതാക്കൾ ഈ വിവാഹാലോചന നിരസിച്ചു,’ ചോദ്യം ചെയ്യലിൽ പ്രതി നടത്തിയ കുറ്റസമ്മതത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് എസ്എച്ച്ഒ റാസി ഷാർ പറഞ്ഞു. അമീർ ബക്സാണ് വിഷം കൊണ്ടുവന്നതെന്നും അത് ഭക്ഷണത്തിൽ കലർത്താനാണ് തനിക്ക് നൽകിയതെന്നും ഷൈസ്ത പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് റൊട്ടി ഉണ്ടാക്കാൻ പാകം ചെയ്ത മാവിൽ യുവതി വിഷം കലർത്തി.










